തിരുവനന്തപുരം: യുക്രൈനിൽ കുടുങ്ങിയ മലയാളികളുടെ സുരക്ഷക്കായി സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ആവശ്യമായ സഹായങ്ങള്‍ ഉറപ്പുവരുത്തുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തനസജ്‌ജമായ സെല്‍ നോര്‍ക്കയില്‍ ആരംഭിച്ചു. നോര്‍ക്കയുടെ ഇ-മെയില്‍ വിലാസം വഴിയും സേവനം പ്രയോജനപ്പെടുത്താം.
കഴിഞ്ഞ ദിവസം പകല്‍ 22 യൂണിവേഴ്‌സിറ്റികളില്‍ നിന്നായി 468 വിദ്യാർഥികളും രാത്രി 20 യൂണിവേഴ്‌സിറ്റികളില്‍ നിന്ന് 318 വിദ്യാർഥികളും നോര്‍ക്കയുമായി ബന്ധപ്പെട്ടു കഴിഞ്ഞെന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്‌ഥിതിഗതികള്‍ അറിയാന്‍ ഇന്ത്യന്‍ എംബസിയുമായും വിദേശകാര്യ മന്ത്രാലയവുമായും നിരന്തരം ബന്ധപ്പെട്ടുവരികയാണ്. വിദ്യാർഥികള്‍ പുറത്തിറങ്ങുന്നത് ഒഴിവാക്കി നിലവിലുള്ള സ്‌ഥലങ്ങളില്‍ തന്നെ തുടരണമെന്ന നിര്‍ദ്ദേശമാണ് നല്‍കിയിരിക്കുന്നത്. മലയാളികള്‍ അടക്കമുള്ളവരെ പുറത്തെത്തിക്കാന്‍ നടപടികള്‍ തുടങ്ങിക്കഴിഞ്ഞു.
ഇന്ത്യക്കാരെ യുക്രൈന്റെ അയല്‍രാജ്യങ്ങളായ പോളണ്ട്, ഹംഗറി, സ്‌ളൊവാക്യ, റൊമേനിയ എന്നിവിടങ്ങളില്‍ റോഡ് മാര്‍ഗം എത്തിച്ചശേഷം ഇന്ത്യയിലേക്ക് കൊണ്ടുവരാനാണ് പദ്ധതി. ഇതിനായുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. എയര്‍ ഇന്ത്യ വിമാനങ്ങള്‍ നാളെ റൊമേനിയയിലേക്ക് അയക്കും എന്ന അറിയിപ്പ് ലഭിച്ചിട്ടുണ്ട്.
ഇപ്പോള്‍ യുക്രൈനിൽ ഉള്ളവർക്ക് കീവിലെ ഇന്ത്യന്‍ എംബസി ഏര്‍പ്പെടുത്തിയിട്ടുള്ള +380997300483, +380997300428 എന്നീ നമ്പറുകളിലോ [email protected] എന്ന ഇ-മെയിലിലോ ബന്ധപ്പെടാവുന്നതാണ്. വിദേശകാര്യ മന്ത്രാലയത്തിന്റെ 1800 118797 എന്ന ടോള്‍ ഫ്രീ നമ്പരും +911123012113, +911123014104, +911123017905 എന്നീ നമ്പറുകളും [email protected] എന്ന ഇ-മെയില്‍ വിലാസവും പ്രയോജനപ്പെടുത്താം.
മലയാളികളുടെ വിവരങ്ങള്‍ നോര്‍ക്കയില്‍ അറിയിക്കാന്‍ ആഗ്രഹിക്കുന്ന നാട്ടിലെ ബന്ധുക്കള്‍ക്ക് നോര്‍ക്ക റൂട്ട്‌സിന്റെ 1800 425 3939 എന്ന ടോള്‍ ഫീ നമ്പറിലോ [email protected] എന്ന ഇ-മെയിലിലോ അറിയിക്കാം. 0091 880 20 12345 എന്ന നമ്പറിൽ വിദേശത്തു നിന്നും മിസ്‌ഡ് കോള്‍ സര്‍വീസും ലഭ്യമാണ്.
Most Read: ‘ചർച്ചകൊണ്ട് കാര്യമില്ല, പുടിന് അതേ നാണയത്തിൽ മറുപടി നൽകണം’; മുൻ ലോക ചെസ് ചാംപ്യൻ