മോസ്‌കോ: യുക്രൈനിൽ അധിനിവേശം നടത്തുന്ന റഷ്യക്ക് എതിരെ കടുത്ത വിമർശനവുമായി മുൻ ലോക ചെസ് ചാംപ്യനും രാഷ്‌ട്രീയ പ്രവർത്തകനും എഴുത്തുകാരനും കൂടിയായ ഗാരി കാസ്‌പറോവ്. സമാധാനത്തിലായിരുന്ന നഗരങ്ങളെയും പട്ടണങ്ങളെയും ടാങ്കുകളും സൈനിക വിമാനങ്ങളും ഉപയോഗിച്ച് തകർത്തെറിഞ്ഞ വ്ളാദിമിർ പുടിനെതിരെ ലോകരാജ്യങ്ങൾ അണിനിരക്കണമെന്ന് അദ്ദേഹം പറഞ്ഞു.
ചർച്ചകൾ കൊണ്ട് കാര്യമില്ല, പുടിന് അതേ നാണയത്തിൽ ഉചിതമായ മറുപടി നൽകുകയാണ് വേണ്ടത്. റഷ്യയുടെ യുദ്ധവെറി എക്കാലത്തേക്കുമായി അവസാനിപ്പിക്കാൻ നടപടികൾ വേണം. ലോകരാജ്യങ്ങൾ സാമ്പത്തികമായ ഉപരോധങ്ങൾ ഏർപ്പെടുത്തി കടക്കെണിയിലേക്ക് റഷ്യയെ തള്ളിവിടണമെന്നും ഗാരി കാസ്‌പറോവ് പറയുന്നു. തുടർച്ചയായ ട്വീറ്റുകളിലൂടെ ആയിരുന്നു വ്ളാദിമിർ പുടിനെതിരെ റഷ്യക്കാരനായ ഗാരി കാസ്‌പറോവിന്റെ വിമർശനം.
സാധ്യമായ രീതിയിൽ യുക്രൈന് പിന്തുണ നൽകുക എന്നത് ലോകരാജ്യങ്ങളുടെ കടമയാണ്. ഈ യുദ്ധവെറി അവസാനിക്കേണ്ടതുണ്ട്. യുക്രൈനിലേക്ക് സൈന്യത്തെ അയക്കുന്നത് ഉൾപ്പടെയുള്ള കാര്യങ്ങൾ ലോകരാജ്യങ്ങൾ പരിഗണിക്കണമെന്നും ആയുധങ്ങൾ അടക്കമുള്ളവ ഉറപ്പ് വരുത്തണമെന്നും അദ്ദേഹം പറയുന്നു.
റഷ്യയെ എല്ലാ മേഖലകളിൽ നിന്നും മാറ്റിനിർത്തുകയും ഒറ്റപ്പെടുത്തുകയുമാണ് ചെയ്യേണ്ടത്. പുടിനെ രാജ്യാന്തര വേദികളിൽ പിന്തുണക്കുന്നവർക്ക് എതിരെ നടപടികൾ വേണം. എന്തിനാണ് പുടിന്റെ വിദ്വേഷ പ്രചാരണങ്ങൾ അനുവദിക്കുന്നതെന്ന് പരസ്യദാതാക്കളോടും സമൂഹമാദ്ധ്യമ പ്ളാറ്റ്‌ഫോമുകളോടും ചോദ്യങ്ങൾ ഉയരണം. റഷ്യയിലെ തങ്ങളുടെ സ്‌ഥാനപതികളെ തിരിച്ചു വിളിക്കാൻ ലോകരാജ്യങ്ങൾ തയ്യാറാകണമെന്നും ഗാരി കാസ്‌പറോവ് പറയുന്നു.
Ok, after years of warnings were ignored and hearing “Garry, you were right!” all damn day today, I’ll repeat what I said in 2014: Stop telling me I was right and listen to what I’m saying now. My recommendations follow: 1/5
— Garry Kasparov (@Kasparov63) February 24, 2022
റഷ്യയിൽ നിന്നുളള പ്രകൃതി വാതകത്തെ യൂറോപ്പ് വലിയ തോതിൽ ആശ്രയിക്കുന്നതാണ് പുടിനു രാജ്യാന്തര തലത്തിൽ വൻ സ്വാധീനം നേടിക്കൊടുക്കുന്നത്. റഷ്യയിൽ നിന്നുള്ള എണ്ണക്കും പ്രകൃതിവാതകത്തിനും ബദലുകൾ തേടണം. എണ്ണ ഉൽപാദക രാജ്യങ്ങളോട് ഉൽപാദനം വർധിപ്പിക്കാൻ ആവശ്യപ്പെടണം. നമ്മൾ ഒരുപാട് കാത്തിരുന്നു, ക്ഷമിച്ചു, ഇനി പോരാട്ടത്തിനുള്ള സമയമാണ്; ഗാരി കാസ്‌പറോവ് കുറിച്ചു. വ്ളാദിമിർ പുടിന്റെ എക്കാലത്തെയും കടുത്ത വിമർശകനായിട്ടാണ് ഗാരി കാസ്‌പറോവ് അറിയപ്പെടുന്നത്.
Most Read: വാഹനങ്ങളിലെ തോന്നിവാസങ്ങൾ; നടപടിക്ക് ഈ നമ്പറുകളിൽ ബന്ധപ്പെടാം