വയനാട്: രാഹുൽ ഗാന്ധിയുടെ എംപി ഓഫിസ് അടിച്ചുതകർത്തതിൽ പ്രതിഷേധിച്ച് വയനാട്ടിൽ ഇന്ന് യുഡിഎഫ് റാലിയും പ്രതിഷേധ യോഗവും നടത്തും.
ഇന്ന് ഉച്ചയ്‌ക്ക് രണ്ട് മണിക്ക് രാഹുൽ ഗാന്ധി എംപിയുടെ ഓഫിസ് പരിസരത്ത് നിന്നും ആയിരക്കണക്കിന് പേരെ അണിനിരത്തി റാലി നടത്താനാണ് തീരുമാനം. തുടർന്ന് കൽപ്പറ്റ ടൗണിൽ പ്രതിഷേധ യോഗവും ചേരും.
എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ, എംപിമാരായ കൊടിക്കുന്നിൽ സുരേഷ്, എംകെ രാഘവൻ, കെപിസിസി വർക്കിംഗ് പ്രസിഡണ്ട് അഡ്വ. ടി സിദ്ദിഖ് അടക്കമുള്ള കോൺഗ്രസിന്റെയും യുഡിഎഫിന്റെയും സംസ്‌ഥാന നേതാക്കളും റാലിയിൽ അണിനിരക്കും. ഇതിനായി നേതാക്കളിൽ പലരും വയനാട്ടിലെത്തി.
ഇതിനിടെ എസ്എഫ്ഐ ആക്രമണത്തിന് പിന്നാലെ ബഫര്‍ സോണ്‍ വിഷയത്തില്‍ ഇടപെട്ടതിന്റെ തെളിവ് രാഹുല്‍ ഗാന്ധി പുറത്തുവിട്ടു. ബഫര്‍ സോണ്‍ വിഷയത്തില്‍ പ്രധാനമന്ത്രിയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് സമര്‍പ്പിച്ച കത്തിന്റെ പകര്‍പ്പാണ് ഫേസ്ബുക്കിലൂടെ രാഹുല്‍ ഗാന്ധി പുറത്തുവിട്ടത്. വ്യാഴാഴ്‌ചയാണ് രാഹുല്‍ പ്രധാനമന്ത്രിക്ക് കത്തയച്ചത്. ബഫര്‍ സോണ്‍ വിഷയത്തില്‍ രാഹുല്‍ ഗാന്ധി ഇടപെടുന്നില്ലെന്ന് ആരോപിച്ചാണ് എംപിയുടെ ഓഫിസിലേക്ക് എസ്എഫ്‌ഐ മാര്‍ച്ച് നടത്തിയത്. മാര്‍ച്ച് പിന്നീട് അക്രമത്തിലേക്ക് കടക്കുകയായിരുന്നു.
Most Read: സംസ്‌ഥാനത്തെ വൈദ്യുതി നിരക്ക് വർധന ഇന്ന് പ്രഖ്യാപിക്കും