ശ്രീനഗര്‍: മുഖ്യമന്ത്രി മെഹബൂബ മുഫ്‌തിയുടെ പരാമര്‍ശങ്ങള്‍ തങ്ങളുടെ ദേശീയ വികാരം വ്രണപ്പെടുത്തി എന്നാരോപിച്ച് ജമ്മു കശ്‌മീരിലെ മുതിര്‍ന്ന പിഡിപി നേതാവ് റമസാന്‍ ഹുസൈന്‍ ബിജെപിയില്‍ ചേര്‍ന്നു. ദേശീയ പതാകയേയും ദേശത്തെയും അപമാനിക്കുന്ന ആരെയും കശ്‌മീര്‍ ജനത അംഗീകരിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രവര്‍ത്തനങ്ങളില്‍ കശ്‌മീരിലെ ജനങ്ങള്‍ക്ക് ശുഭാപ്‌തി വിശ്വാസമുണ്ടെന്നും കശ്‌മീര്‍ ഇപ്പോള്‍ ശരിയായ പാതയിലാണെന്നും ശരിയായ സ്‌ഥലത്താണ് താനെത്തി ചേര്‍ന്നതെന്നും അദ്ദേഹം വ്യക്‌തമാക്കി. കഴിഞ്ഞദിവസം ടിഎസ് ബജ്വ, വേദ് മഹാജന്‍, ഹുസൈന്‍ എ വഫ, എന്നിവര്‍ പിഡിപിയില്‍ നിന്ന് രാജിവെച്ച് പുറത്തുപോയിരുന്നു.
മെഹബൂബ മുഫ്‌തിയുടെ ചില പ്രസ്‌താവനകളാണ് തങ്ങളെ പാര്‍ട്ടി വിടാന്‍ പ്രേരിപ്പിച്ചതെന്ന് നേതാക്കള്‍ പാര്‍ട്ടി നേതൃത്വത്തിന് അയച്ച കത്തില്‍ പറഞ്ഞിരുന്നു. നേരത്തെ ജമ്മു കശ്‌മീരിന്റെ പ്രത്യേക പദവി എടുത്തുമാറ്റിയ ഭരണഘടനാ ഭേദഗതി പിന്‍വലിക്കുന്നതുവരെ തെരഞ്ഞെടുപ്പില്‍ മൽസരിക്കാനോ ഇന്ത്യന്‍ പതാക കൈവശം വെക്കാനോ തനിക്ക് താൽപര്യമില്ലെന്ന് മുഫ്‌തി പറഞ്ഞിരുന്നു. ഇതേത്തുടര്‍ന്ന് നിരവധി പേര്‍ മുഫ്‌തിയെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.
Read also: ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പ്; ആദ്യഘട്ട വോട്ടെടുപ്പ് പൂര്‍ണം