ചെന്നൈ: ജോലി വാഗ്‌ദാനം ചെയ്‌ത് പണം തട്ടിയെന്ന കേസിൽ എൻഫോഴ്‌മെന്റ് ഡയറക്‌ടറേറ്റ് അറസ്‌റ്റ് ചെയ്‌ത തമിഴ്‌നാട് വൈദ്യുതി-എക്‌സൈസ് വകുപ്പ് മന്ത്രി വി സെന്തിൽ ബാലാജിയെ മന്ത്രിസഭയിൽ നിന്ന് നീക്കിയ നടപടി മരവിപ്പിച്ചു ഗവർണർ. ഇതോടെ സെന്തിൽ ബാലാജി വകുപ്പില്ലാ മന്ത്രിയായി തുടരും. മന്ത്രിയെ പുറത്താക്കി മണിക്കൂറുകൾക്കകമാണ് ഗവർണർ ആർഎൻവി രവി നടപടി മരവിപ്പിച്ചത്.
ഇന്നലെ രാത്രി ഏഴ് മണിയോടെയാണ് മന്ത്രി സെന്തിൽ ബാലാജിയെ പുറത്താക്കിയതായി രാജ്ഭവൻ വാർത്താക്കുറിപ്പിറക്കിയത്. എന്നാൽ, നാല് മണിക്കൂറിന് ശേഷം മുഖ്യമന്ത്രിക്ക് പുതിയ കത്ത് വന്നു. ഗവർണർ അറ്റോർണി ജനറലിന്റെ നിയമോപദേശം തേടിയെന്നും, മറുപടി കിട്ടുംവരെ ആദ്യ ഉത്തരവ് മരവിപ്പിക്കുകയാണെന്നുമാണ് കത്തിലെ ഉള്ളടക്കം.
കേന്ദ്ര സർക്കാർ നിർദ്ദേശപ്രകാരമാണ്, ഗവർണറുടെ തിടുക്കത്തിലുള്ള പിൻമാറ്റം എന്ന സൂചന. അതേസമയം, ഗവർണർക്കെതിരെ കോടതിയെ സമീപിക്കുമെന്നാണ് സ്‌റ്റാലിൻ അറിയിച്ചിരിക്കുന്നത്. വകുപ്പില്ലാ മന്ത്രിയായി ബാലാജി തുടരുന്നത് ഭരണഘടനാ സ്‌തംഭനത്തിന് വഴിവെക്കുമെന്ന് കാണിച്ചാണ് തമിഴ്‌നാട് ഗവർണറുടെ ആദ്യ ഉത്തരവ്. ഇതോടെ, തമിഴ്‌നാട്ടിൽ ഗവർണറും സർക്കാരും തമ്മിൽ നിലനിന്നിരുന്ന അഭിപ്രായഭിന്നത കൂടുതൽ രൂക്ഷമാകുമെന്നാണ് സൂചന.
Most Read: ‘പുകമറ സൃഷ്‌ടിച്ചു പാർട്ടിയെ കരിതേക്കാൻ മാദ്ധ്യമ ശ്രമം’; എംവി ഗോവിന്ദൻ