ന്യൂഡെൽഹി: യോഗി ആദിത്യനാഥ് സർക്കാരിന് സുപ്രീം കോടതിയിൽ കനത്ത തിരിച്ചടി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസാരിച്ചതിന് ഡോ. കഫീൽ ഖാനെതിരെ ചുമത്തിയ ദേശീയ സുരക്ഷാ നിയമം (എൻഎസ്എ) റദ്ദാക്കിയതിനെതിരെ സമർപ്പിച്ച ഹരജി സുപ്രീം കോടതി തള്ളി. എന്‍എസ്എ റദ്ദാക്കിക്കൊണ്ട് അലഹബാദ് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ട് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നല്‍കിയ ഹരജിയാണ് സുപ്രീം കോടതി തള്ളിയത്.
അലഹബാദ് ഹൈക്കോടതിയുടേത് നല്ല ഉത്തരവ് ആണെന്നും ആ വിധിയിൽ ഇടപെടാൻ ഒരു കാരണവും കാണുന്നില്ലെന്നും ചീഫ് ജസ്‌റ്റിസ് എസ്എ ബോബ്‌ഡെ പറഞ്ഞു. തനിക്ക് കോടതിയിൽ പൂർണ വിശ്വാസം ഉണ്ടായിരുന്നു എന്നും നീതി ലഭിച്ചുവെന്നും കഫീൽ ഖാൻ സുപ്രീം കോടതി വിധി വന്നതിനു പിന്നാലെ പ്രതികരിച്ചു.
सुप्रीम कोर्ट ने उत्तर प्रदेश सरकार की याचिका जो मेरे रासुका के तहत मेरे हिरासत को रद्द करने के हाईकोर्ट के फैसले को चुनौती दी थी उसको ख़ारिज कर दिया
मुझे न्यायालय पर पूरा भरोसा था मुझे न्याय मिला. आप सब का बहुत बहुत शुक्रिया / धन्यवाद / Thank you .
अल्हमदुलिल्लाह
जय हिंद जय भारत pic.twitter.com/57rDwcccck— Dr Kafeel Khan (@drkafeelkhan) December 17, 2020
കഴിഞ്ഞവർഷം അലിഗഢ് സർവകലാശാലയിൽ പൗരത്വനിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് പ്രകോപനപരമായി സംസാരിച്ചെന്നാരോപിച്ച് ദേശീയ സുരക്ഷാനിയമ പ്രകാരം കുറ്റം ചുമത്തി കഫീൽ ഖാനെ തടവിലാക്കുകയായിരുന്നു. ജനുവരി 29നാണ് അദ്ദേഹത്തെ അറസ്‌റ്റ് ചെയ്‌തത്. എന്നാൽ യോഗി ആദിത്യനാഥ് സർക്കാർ ജയിലിലാക്കിയ ഡോ. കഫീൽ ഖാന്‍ കുറ്റക്കാരനല്ലെന്ന് കണ്ടെത്തി സെപ്റ്റംബര്‍ ഒന്നിന് അലഹബാദ് ഹൈക്കോടതി അദ്ദേഹത്തെ മോചിപ്പിക്കാൻ ഉത്തരവിടുകയായിരുന്നു.
കഫീൽ ഖാനെ തടവിലാക്കിയത് നിയമവിരുദ്ധമാണെന്ന് വിധിയിൽ ഹൈക്കോടതി പറഞ്ഞിരുന്നു. അദ്ദേഹത്തിനെതിരെ ചുമത്തിയ കുറ്റങ്ങൾ സാധൂകരിക്കാൻ യാതൊരു തെളിവുമില്ല. വിദ്വേഷ പ്രചാരണവുമായി ബന്ധപ്പെട്ട യാതൊന്നും കഫീൽ ഖാന്റെ പ്രസംഗത്തിലില്ലെന്നും കോടതി വ്യക്‌തമാക്കിയിരുന്നു.
2017-ൽ യുപിയിലെ ആശുപത്രിയിൽ ഓക്‌സിജൻ കിട്ടാതെ നിരവധി കുട്ടികൾ മരിച്ച സംഭവത്തിൽ സർക്കാരിനെതിരെ വിമർശനം ഉന്നയിച്ചതോടെയാണ് കഫീൽ ഖാൻ യോഗി ഭരണകൂടത്തിന്റെ കണ്ണിലെ കരടായത്.
Kerala News: കസറ്റഡിയിൽ എടുക്കുന്നത് തടയണം; സിഎം രവീന്ദ്രന്റെ ഹരജി ഹൈക്കോടതി തള്ളി