കൊച്ചി: എൻഫോഴ്‌സ്‌മെൻറ് ഡയറക്‌ടറേറ്റ് കസ്‌റ്റഡിയിൽ എടുക്കുന്നത് തടയണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രൻ സമർപ്പിച്ച ഹരജി ഹൈക്കോടതി തള്ളി. കൊച്ചിയിൽ ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള നോട്ടീസ് സ്‌റ്റേ ചെയ്യണമെന്നായിരുന്നു ഹർജിയിലെ പ്രധാന ആവശ്യം.
കോവിഡ് അനന്തര രോഗങ്ങൾ അലട്ടുന്നതിനാൽ ദീർഘനേരം തുടർച്ചയായി ചോദ്യം ചെയ്യുന്നത് ആരോഗ്യ പ്രശ്‌നങ്ങൾക്ക് ഇടയാക്കുമെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ചോദ്യം ചെയ്യുമ്പോൾ അഭിഭാഷകനെ അനുവദിക്കണമെന്ന ആവശ്യവും കോടതി അംഗീകരിച്ചില്ല.
എന്നാൽ ഇതിനെ ഇഡി കോടതിയിൽ ശക്‌തമായി എതിർത്തു. പല തവണ നോട്ടീസ് അയച്ചിട്ട് ഹാജരായില്ലെന്നും നിയമത്തിന്റെ മുന്നിൽ നിന്ന് ഒളിച്ചോടാനാണ് രവീന്ദ്രൻ ശ്രമിക്കുന്നതെന്നും ഇഡി കോടതിയിൽ അറിയിച്ചു. ഇത് കണക്കിലെടുത്താണ് ഹരജി ഹൈക്കോടതി തള്ളിയത്. അതേസമയം സിഎം രവീന്ദ്രൻ ഇന്ന് കൊച്ചിയിലെ ഇഡി ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരായി.
ഹരജിയിൽ പ്രതികൂല വിധി വരികയാണെങ്കിൽ ഇഡി അറസ്‌റ്റ് ചെയ്‌തേക്കുമെന്ന സൂചന ലഭിച്ചതിനെ തുടർന്നാണ് ചോദ്യം ചെയ്യലിന് ഹാജരായത്. നേരത്തെ മൂന്ന് തവണ നോട്ടീസ് അയച്ചപ്പോഴും ആരോഗ്യ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി രവീന്ദ്രൻ ഒഴിഞ്ഞു മാറുകയായിരുന്നു.
Read Also: ഒടുവിൽ സിഎം രവീന്ദ്രൻ എത്തി; ഇഡി ചോദ്യം ചെയ്യുന്നു