കൊച്ചി: മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് മുന്നിൽ ഹാജരായി. ചോദ്യം ചെയ്യലിൽ ഇളവ് ആവശ്യപ്പെട്ട് ഇന്ന് ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ, ഹരജിയിലെ വിധി കാത്ത് നിൽക്കാതെ രാവിലെ 8.50ഓടെ കൊച്ചിയിലെ ഇഡി ഓഫീസിൽ എത്തുകയായിരുന്നു.
ഇഡി മുമ്പ് മൂന്ന് തവണ നോട്ടീസ് അയച്ചപ്പോഴും രവീന്ദ്രൻ ഹാജരായിരുന്നില്ല. കോവിഡ് ഉൾപ്പടെയുള്ള ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി പിൻമാറുകയായിരുന്നു. എന്നാൽ, നടുവേദന ഒഴികെ മറ്റ് ഗുരുതരമായ പ്രശ്‌നങ്ങളൊന്നും രവീന്ദ്രൻ ഇല്ലെന്ന് ചൂണ്ടിക്കാട്ടി മെഡിക്കൽ ബോർഡ് രവീന്ദ്രനെ ഡിസ്‌ചാർജ് ചെയ്‌തു.
മുൻകൂർ ജാമ്യാപേക്ഷ നൽകാതെ ചോദ്യം ചെയ്യുമ്പോൾ അഭിഭാഷക സാന്നിധ്യം ആവശ്യപ്പെട്ട് രവീന്ദ്രൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിന് കാരണം ശിവശങ്കറിന്റെ സാഹചര്യമാണ്. ഇഡി ചോദ്യംചെയ്യാന്‍ വിളിപ്പിച്ചപ്പോള്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കര്‍ ഹൈക്കോടതിയില്‍ നല്‍കിയത്. ഹരജി പരിഗണിച്ചപ്പോള്‍ ശിവശങ്കര്‍ ഇപ്പോള്‍ കേസിൽ പ്രതിയല്ലെന്നും അറസ്‌റ്റ് ചെയ്യാൻ തീരുമാനിച്ചിട്ടില്ലെന്നുമാണ് ഇഡി കോടതിയെ അറിയിച്ചത്. ഇത് പരിഗണിച്ച് കോടതി ജാമ്യാപേക്ഷ തള്ളി. തുടർന്ന് മിനിറ്റുകൾക്കകം ഇഡി ശിശങ്കറിനെ കസ്‌റ്റഡിയിൽ എടുക്കുകയും അറസ്‌റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.
രവീന്ദ്രന് നൽകിയ നോട്ടീസിൽ ഏതു കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായാണ് വിളിക്കുന്നതെന്ന് ഇഡി രേഖപ്പെടുത്തിയിട്ടില്ല. അറിവില്ലാത്ത കാര്യങ്ങളെക്കുറിച്ച് നിര്‍ബന്ധപൂര്‍വം മൊഴി പറയിപ്പിക്കാന്‍ സാധ്യതയുണ്ടെന്നാണ് രവീന്ദ്രന്റെ ആശങ്ക. അതിനാൽ സാന്നിധ്യത്തിൽ ചോദ്യം ചെയ്യണമെന്നും ആരോഗ്യ പ്രശ്‌നങ്ങൾ നിലവിലുള്ളതിനാൽ കൂടുതൽ നേരം ചോദ്യം ചെയ്യുന്നത് ഒഴിവാക്കണമെന്നും രവീന്ദ്രന്റെ ഹരജിയിൽ ആവശ്യപ്പെടുന്നു.
Also Read: കൊച്ചി കോര്‍പ്പറേഷനില്‍ ഭരണം നേടാന്‍ നീക്കങ്ങളുമായി എല്‍ഡിഎഫ്