കൊച്ചി: ലൈംഗിക പീഡനക്കേസില്‍ നിർമാതാവും നടനുമായ വിജയ് ബാബു ഇന്ന് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കും. വിജയ് ബാബുവിനെതിരെ എറണാകുളം സൗത്ത് പോലീസ് ബലാല്‍സംഗ കുറ്റത്തിന് കേസെടുത്തിരുന്നു. കോഴിക്കോട് സ്വദേശിനിയുടെ പരാതിയെ തുടര്‍ന്നായിരുന്നു നടപടി.
സിനിമയില്‍ അവസരം വാഗ്‌ദാനം ചെയ്‌തും മറ്റും കൊച്ചിയിലെ ഫ്‌ളാറ്റില്‍ വെച്ച് വിജയ് ബാബു പല തവണ പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. എന്നാല്‍ തനിക്കെതിരെ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങള്‍ കളവാണെന്ന് വിജയ് ബാബു ഫേസ്ബുക്ക് ലൈവിലൂടെ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇക്കാര്യങ്ങളാകും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടുക.
നിലവിൽ വിജയ് ബാബു ഒളിവിലാണെന്ന് എറണാകുളം ഡിസിപി വിയു കുര്യക്കോസ് അറിയിച്ചു. ഇയാളെ ഉടന്‍ കണ്ടെത്തി ചോദ്യം ചെയ്യാനാണ് പോലീസിന്റെ തീരുമാനം. അതേസമയം ഇരയുടെ പേര് സോഷ്യല്‍ മീഡിയയിലൂടെ വെളിപ്പെടുത്തിയതിന് ഇന്നുതന്നെ വിജയ് ബാബുവിനെതിരെ കേസെടുക്കുമെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ഡിസിപി അറിയിച്ചു.
ബലാല്‍സംഗം, ഗുരുതരമായി പരിക്കേല്‍പ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്കുള്ള വകുപ്പുകളാണ് വിജയ് ബാബുവിനെതിരെ ചുമത്തിയിട്ടുള്ളത്. ഈ മാസം 22നാണ് യുവതി വിജയ് ബാബുവിനെതിരെ പരാതി നൽകിയത്. കേസെടുത്തതിന് പിറകെ വിജയ് ബാബു വിദേശത്തേക്ക് കടന്നതിനാല്‍ പോലീസിന് ഇതുവരെയും ഇയാളെ ചോദ്യം ചെയ്യാന്‍ കഴിഞ്ഞിട്ടില്ല.
Most Read: നെടുമ്പാശേരി സ്വര്‍ണക്കടത്ത്; ഷാബിൻ പിടിയിൽ