പാലക്കാട്: രഹസ്യമൊഴി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഷാജ് കിരൺ ഭീഷണിപ്പെടുത്തിയതിന്റെ ശബ്‌ദരേഖ സ്വപ്‌ന സുരേഷ് ഇന്ന് പുറത്തുവിടും. ഇന്ന് ഉച്ചക്ക് മൂന്ന് മണിക്ക് പാലക്കാട് വെച്ചായിരിക്കും ഫോൺ സംഭാഷണം പുറത്തുവിടുക. സ്വപ്‌ന സുരേഷിന്റെ അഭിഭാഷകനാണ് ഇക്കാര്യം അറിയിച്ചത്. സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്ക് വേണ്ടിയാണ് ഇടനിലക്കാരനായി ഷാജ് കിരൺ ഭീഷണിപ്പെടുത്തിയതെന്നാണ് സ്വപ്‌നയുടെ ആരോപണം.
ഇത് തെളിയിക്കാൻ ആവശ്യമായ ശബ്‌ദരേഖ കൈയിൽ ഉണ്ടെന്നും അത് ഇന്ന് പുറത്തുവിടുമെന്നും സ്വപ്‌ന ഇന്നലെ വ്യക്‌തമാക്കിയിരുന്നു. തന്റെ രഹസ്യമൊഴി പിൻവലിപ്പിക്കാനാണ് ഷാജ് കിരൺ എത്തിയതെന്നും, വിജിലൻസ് ഡയറക്‌ടർ എംആർ അജിത് കുമാറും ക്രമസമാധാന ചുമതലയുള്ള എഡിജിപി വിജയ് സാഖറെയും ഷാജിന്റെ വാട്‌സ് ആപ്പിലൂടെ 56 തവണ വിളിച്ചുവെന്നാണ് സ്വപ്‌നയുടെ ആരോപണം.
എന്നാൽ, മുഖ്യമന്ത്രിയെയോ സിപിഎം സംസ്‌ഥാന സെക്രട്ടറി ഉൾപ്പടെയുള്ള മറ്റ് നേതാക്കളെയോ പരിചയമില്ലെന്നാണ് ഷാജ് കിരൺ കഴിഞ്ഞ ദിവസം വ്യക്‌തമാക്കിയത്. സുഹൃത്ത് എന്ന നിലയിലാണ് സ്വപ്‌നയുമായി സംസാരിച്ചതെന്നും, സ്വപ്‌ന വിളിച്ചത് അനുസരിച്ചാണ് കഴിഞ്ഞ ദിവസം പാലക്കാട് പോയി അവരെ കണ്ടതെന്നുമാണ് ഷാജ് കിരണനിന്റെ വാദം.
അതിനിടെ, സ്വപ്‌നയെ ബന്ധപ്പെടാൻ ശ്രമിച്ചിട്ടില്ലെന്നാണ് എഡിജിപി വിജയ് സാഖറെ കഴിഞ്ഞ ദിവസം വ്യക്‌തമാക്കിയത്. ഷാജ് കിരണിനെ അറിയില്ലെന്നും കേസുമായി ഒരു ബന്ധവുമില്ലെന്നും വിജയ് സാഖറെ പറഞ്ഞു. സ്വപ്‌നക്ക് എന്ത് വേണെമെങ്കിലും പറയാം. എന്തുകൊണ്ട് ഇങ്ങനെ പറഞ്ഞു എന്ന് സ്വപ്‌നയോട് തന്നെ ചോദിക്കണമെന്നും സാഖറെ പറഞ്ഞു.
Most Read: അടുത്ത മണിക്കൂറുകളിൽ ഏഴ് ജില്ലകളിൽ കനത്ത മഴക്ക് സാധ്യത