മുംബൈ: കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ അറസ്‌റ്റിൽ പ്രതികരണവുമായി ശിവസേന. പ്രിയങ്ക ഒരു യോദ്ധാവാണ്, പോരാളിയാണ്. അവരുടെ ശബ്‌ദത്തിനും കണ്ണുകൾക്കും ഇന്ദിരാ ഗാന്ധിയുടെ വാക്കുകൾക്ക് ഉണ്ടായിരുന്ന ആ മൂർച്ചയുണ്ട്; ശിവസേന മുഖപത്രമായ സാംനയിലെ ലേഖനത്തിൽ പറഞ്ഞു.
ലഖിംപൂർ ഖേരി അക്രമത്തിന്റെ പേരിൽ ബിജെപിയെ വിമർശിച്ച ശിവസേന അതിനെ ‘ഈസ്‌റ്റ് ഇന്ത്യാ കമ്പനിയുമായി’ താരതമ്യം ചെയ്‌തു. “രാഷ്‌ട്രീയപരമായ വിമർശനങ്ങളും ആക്രമണങ്ങളും പ്രിയങ്കാ ഗാന്ധിയുടെ നേർക്ക് ഉണ്ടായേക്കാം. എന്നാൽ നിയമവിരുദ്ധമായി അവരെ തടവിലാക്കിയവർ ഒരു കാര്യം ഓർക്കണം, രാജ്യത്തിനുവേണ്ടി സ്വയം ത്യാഗം ചെയ്‌ത ഇന്ദിരാഗാന്ധിയുടെ കൊച്ചുമകളാണ് പ്രിയങ്ക. ഉത്തർപ്രദേശിലെ കർഷകരുടെ കൂട്ടക്കൊലയുടെ പ്രത്യാഘാതം ലോകമെമ്പാടും പ്രതിഫലിക്കുകയാണ്,”- ശിവസേന പറഞ്ഞു.
കർഷകരുടെ വാക്കുകൾ കേൾക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തയ്യാറാകണം. അവരെ അറസ്‌റ്റ് ചെയ്‌തതുകൊണ്ട് കർഷകരുടെ ശബ്‌ദം അടിച്ചമർത്താമെന്ന് സർക്കാർ കരുതുന്നുവെങ്കിൽ അത് ഒരു മിഥ്യാ ധാരണയാണ് എന്നും ശിവസേന ഓർമിപ്പിച്ചു.
കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്ര തേനിയുടെ മകൻ ആശിഷ് മിശ്രയെ രക്ഷിക്കാൻ യോഗി സർക്കാർ ശ്രമിക്കുന്നുണ്ടെന്നും ശിവസേന കുറ്റപ്പെടുത്തി. ഈ അതിക്രമം നടന്നത് പശ്‌ചിമ ബംഗാൾ, മഹാരാഷ്‌ട്ര, ജാർഖണ്ഡ്, ഛത്തീസ്ഗഡ്, കേരളം എന്നീ സംസ്‌ഥാനങ്ങളിൽ എവിടെയെങ്കിലും ആയിരുന്നെങ്കിൽ ആ സംസ്‌ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ രാജിക്കായി ബിജെപി രാജ്യവ്യാപക പ്രക്ഷോഭം നടത്തുമായിരുന്നു. ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബഗേലിനെയും പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നിയെയും ലഖിംപൂർ ഖേരി സന്ദർശിക്കുന്നതിൽ നിന്ന് യുപി സർക്കാർ തടഞ്ഞിരുന്നു. ഇതെന്താ ഇന്ത്യ-പാകിസ്‌ഥാൻ യുദ്ധമാണോ? അടിയന്തരാവസ്‌ഥ കാലത്ത് പോലും ജനാധിപത്യം ഇങ്ങനെ കഴുത്തു ഞെരിച്ച് കൊല്ലപ്പെട്ടിട്ടില്ല; ശിവസേന പറഞ്ഞു.
അതേസമയം, യുപിയിലെ ലഖിംപൂരില്‍ കര്‍ഷകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കേന്ദ്രമന്ത്രിയുടെ മകനെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്ത് വന്നു. സമാധാനപരായി പ്രതിഷേധം നടത്തിയ കര്‍ഷകരെ ഇടിച്ചുകൊന്ന വാഹനത്തിനുള്ളില്‍ മന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര ഉണ്ടായിരുന്നെന്നാണ് പോലീസിന്റെ എഫ്‌ഐആറിൽ പറയുന്നത്. കര്‍ഷകര്‍ക്കെതിരെ നടന്ന ആക്രമണം മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതി പ്രകാരമുള്ളതാണെന്നും ആശിഷ് മിശ്ര കര്‍ഷകര്‍ക്ക് നേരെ വെടി ഉതിർത്തതായും എഫ്ഐആറില്‍ പറയുന്നു.
കഴിഞ്ഞ ഞായറാഴ്‌ച ഉച്ചകഴിഞ്ഞ് 3 മണിയോടെ, ആശിഷ് മിശ്രയും 15-20 ആയുധധാരികളായ ആള്‍ക്കാരും മൂന്ന് ഫോര്‍ വീലറുകളില്‍ കര്‍ഷകര്‍ പ്രതിഷേധം നടത്തുന്നതിനിടയിലേക്ക് അതിവേഗത്തില്‍ വന്നുവെന്നും ആശിഷ് തന്റെ വാഹനത്തിന്റെ ഇടതുവശത്ത് ഇരുന്നുകൊണ്ട് കർഷകർക്ക് നേരെ വെടിയുതിർത്തു എന്നും എഫ്ഐആറില്‍ പറയുന്നുണ്ട്. എന്നാൽ ഇയാൾക്കെതിരെ ഇത്രയധികം തെളിവ് ലഭിച്ചിട്ടും ആശിഷ് മിശ്രയെ പോലീസ് ഇതുവരെ അറസ്‌റ്റ് ചെയ്‌തിട്ടില്ല.
Most Read: രാജ്യത്തെ ഇന്ധനവില വർധന; വിമർശനവുമായി സുബ്രഹ്‌മണ്യ സ്വാമി