മുംബൈ: ബിജെപിയും ശിവസേനയും ഇന്ത്യയും പാകിസ്‌ഥാനും പോലെ അല്ലെന്നും ആമിര്‍ഖാനും കിരണ്‍ റാവുവും പോലെയാണെന്നും ശിവസേന നേതാവ് സഞ്‌ജയ് റാവത്ത്. കഴിഞ്ഞ ദിവസമാണ് ബോളിവുഡ് നടനായ ആമിര്‍ ഖാനും സംവിധായികയായ കിരണ്‍ റാവുവും 15 വര്‍ഷത്തെ വിവാഹബന്ധം അവസാനിപ്പിച്ച് വേര്‍പിരിഞ്ഞത്. ഡിവോഴ്‌സിന് ശേഷവും നല്ല സുഹൃത്തുക്കളായി തുടരുമെന്നും ഇരുവരും അറിയിച്ചിരുന്നു. ഇത് ഉദാഹരണമാക്കി കൊണ്ടാണ് അദ്ദേഹം ഇത്തരത്തിൽ പ്രതികരിച്ചത്.
ബിജെപിയും ശിവസേനയും തമ്മിലുള്ള രാഷ്‌ട്രീയ വഴികള്‍ രണ്ടാണ്. പക്ഷേ അവരുമായുള്ള സൗഹൃദം ഇപ്പോഴും നിലനില്‍ക്കുന്നുവെന്നും അദ്ദേഹം വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. അതേസമയം, ബിജെപിയുമായുള്ള സഖ്യ സാധ്യതകളെ കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്ന് അദ്ദേഹം ഒഴിഞ്ഞുമാറി. ബിജെപിയും ശിവസേനയും തമ്മില്‍ ശത്രുതയൊന്നുമില്ലെന്ന് കഴിഞ്ഞ ദിവസം ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസും പറഞ്ഞിരുന്നു.
ഡെൽഹിയില്‍ വച്ച് മുതിർന്ന ശിവസേന നേതാവും, മഹാരാഷ്‌ട്ര മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെയും, പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മിൽ കൂടിക്കാഴ്‌ച നടത്തിയിരുന്നു. ഇതോടെയാണ് സംസ്‌ഥാനത്തെ രാഷ്‌ട്രീയ സംഭവങ്ങള്‍ ദേശീയ ശ്രദ്ധയാകര്‍ഷിച്ചത്. ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സഖ്യമാണ് മഹാരാഷ്‌ട്രയില്‍ ഭരിക്കുന്നത്. ഒറ്റകക്ഷിയെന്ന നിലയില്‍ കൂടുതല്‍ സീറ്റ് നേടിയിട്ടും ബിജെപി പ്രതിപക്ഷത്താണ്. ഇത് ബിജെപിക്ക് ഉണ്ടാക്കിയ പ്രതിസന്ധി ചെറുതല്ല.
Read Also: സ്‌റ്റാന്‍ സ്വാമിയുടെ മരണം ജാമ്യം പരിഗണിക്കവേ; നടുക്കം രേഖപ്പെടുത്തി ഹൈക്കോടതി