ബെംഗളൂരു: കർണാടകയിൽ കോവിഡ് കർഫ്യൂ നിലവിൽ വന്നു. മെയ് 12 വരെ കർഫ്യൂ തുടരും. കർശന നിയന്ത്രങ്ങളാണ് സംസ്‌ഥാനത്ത് ഏർപ്പെടുത്തിയിരിക്കുന്നത്. രാവിലെ 6 മുതൽ രാവിലെ 10 വരെയാണ് അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകളുടെ പ്രവർത്തന സമയം. പൊതുഗതാഗത സംവിധാനം ഉണ്ടാകില്ല.
ബംഗളൂരുവിലും നിയന്ത്രണങ്ങൾ കടുപ്പിച്ചിരിക്കുകയാണ്. അതേസമയം, നിർമാണ പ്രവർത്തനങ്ങൾക്കും വ്യവസായശാലകൾക്കും കാർഷിക അനുബന്ധ പ്രവർത്തനങ്ങൾക്കും അനുമതിയുണ്ട്. അത്യാവശ്യ യാത്രകൾക്കും തടസമില്ല.
കോവിഡ് വ്യാപനം നിയന്ത്രണ വിധേയമാകുന്നില്ലെങ്കിൽ കർഫ്യൂ ഒരാഴ്‌ച കൂടി നീട്ടുമെന്ന് മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പ മാദ്ധ്യമങ്ങളോട് പറഞ്ഞു. കർഫ്യൂവുമായി ബന്ധപ്പെട്ട വിശദമായ മാർഗനിർദ്ദേശങ്ങൾ ചീഫ് സെക്രട്ടറി ഇന്ന് വൈകിട്ട് പുറത്തുവിടും.
വാക്‌സിനേഷൻ വേഗത്തിലാക്കുന്നതിന്റെ ഭാഗമായി 18നും 45നും ഇടയിൽ പ്രായമുള്ള എല്ലാവർക്കും സൗജന്യ വാക്‌സിൻ കർണാടക സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. യോഗ്യതയുള്ളവർക്ക് ഇന്ന് മുതൽ രജിസ്‌റ്റർ ചെയ്യാവുന്നതാണെന്നും അധികൃതർ അറിയിച്ചു.
Also Read: വാക്‌സിൻ വിലയിൽ കേന്ദ്രത്തിന് ഇടപെടാം; മൂകസാക്ഷി ആയിരിക്കാൻ കഴിയില്ലെന്ന് സുപ്രീം കോടതി