തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിയിൽ നിലപാടിൽ മാറ്റമില്ലാതെ മുഖ്യമന്ത്രി പിണറായി വിജയൻ. നാടിന് ആവശ്യമായത് ചെയ്യുന്നതിൽ നിന്ന് സർക്കാർ ഒളിച്ചോടില്ല. ഒരു കാര്യം ചെയ്യേണ്ട സമയത്ത് ചെയ്‌തില്ലെങ്കിൽ വലിയ വില നൽകേണ്ടി വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കെ റെയിൽ വിഷയത്തിൽ പ്രധാനമന്ത്രി അനുകൂലമായാണ് പ്രതികരിച്ചതെന്നും മുഖ്യമന്ത്രി അറിയിച്ചു.
51 റോഡുകളുടെ ഉൽഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ റെയിലിനെ അനുകൂലിക്കുന്നവരാണ് മഹാഭൂരിപക്ഷം പേരും. ബഹളം വെക്കുന്നില്ലെങ്കിലും അവർ വികസനം ആഗ്രഹിക്കുന്നവരാണ്. ഒരു കാര്യം ചെയ്യേണ്ട സമയത്ത് ചെയ്‌തില്ലെങ്കിൽ വലിയ വില നൽകേണ്ടി വരും. ദേശീയപാത വികസനം ഇതിന് ഉദാഹരണമാണ്. ഭൂമി നഷ്‌ടപെടുന്നവർ ഇപ്പോൾ റോഡ് വികസനത്തിന് ഒപ്പമാണ്.
ദേശീയപാത വികസനത്തിനെതിരെ എത്തിയവർക്ക് പിന്നീട് പശ്ച്ചാത്താപത്തിന് ഒരു കണിക പോലും ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ചെറിയ സംസ്‌ഥാനം ആണെങ്കിലും നമ്മളും മറ്റുള്ളവർക്ക് ഒപ്പം നേട്ടം കൊയ്യണ്ടേയെന്നും മുഖ്യമന്ത്രി ചോദിച്ചു. നാടിന്റെ വികസനം സർക്കാരിന്റെ ബാധ്യതയാണ്. നാടിന് ആവശ്യമായത് ചെയ്യുന്നതാണ് സർക്കാരിന്റെ പ്രാഥമിക ബാധ്യത. അതിൽ നിന്ന് ഒളിച്ചോടാൻ ആവില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Most Read: മുല്ലപ്പെരിയാർ; ദേശീയ ഡാം അതോറിറ്റിയുടെ ഇടപെടൽ ആവശ്യപ്പെട്ട് കേന്ദ്രം