കണ്ണൂർ: തിരുവനന്തപുരം-കാസർഗോഡ് സിൽവർലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് കണ്ണൂരിൽ കല്ലിടൽ പൂർത്തിയായത് മൂന്നിലൊന്ന് ദൂരം മാത്രമെന്ന് കണ്ടെത്തൽ. പദ്ധതിയുമായി ബന്ധപ്പെട്ട് സാമൂഹിക ആഘാത പഠനം നടത്തുന്ന ആദ്യ ജില്ലയായ കണ്ണൂരിൽ മൂന്നിലൊന്ന് ഭാഗത്ത് മാത്രമാണ് അലൈൻമെന്റ് തിട്ടപ്പെടുത്തി കല്ലിടൽ പൂർത്തിയാക്കിയത്. കണ്ണൂരിൽ 62 കിലോമീറ്ററാണ് സിൽവർലൈൻ കടന്നുപോകുന്നത്. ഇതിൽ 23 കിലോമീറ്റർ ദൂരമാണ് കല്ലിട്ടത്.
മൂന്നിൽ രണ്ടു ദൂരം കല്ലിടൽ ജോലി ബാക്കി നിൽക്കെ നടക്കുന്ന സാമൂഹികാഘാത പഠനം എത്രത്തോളം കൃത്യമാകുമെന്ന ആശങ്കയുണ്ട്. അലൈൻമെന്റ് കൃത്യമായാൽ മാത്രമേ പഠനം നടത്തുന്ന ഏജൻസിക്ക് ഏറ്റെടുക്കുന്ന സ്‌ഥലത്തെ വീടുകൾ, കൃഷിഭൂമി, വ്യാപാര സ്‌ഥാപനങ്ങൾ, മറ്റു കെട്ടിടങ്ങൾ തുടങ്ങിയവ സംബന്ധിച്ച് കൃത്യമായ വിവരം ശേഖരിക്കാനാകൂ. കോട്ടയം കേന്ദ്രമായുള്ള കേരള വളന്ററി ഹെൽത്ത് സർവീസ് സ്‌ഥാപനത്തിനാണ് കണ്ണൂരിൽ സാമൂഹികാഘാത പഠനം നടത്താനുള്ള ചുമതല.
100 ദിവസം കൊണ്ട് പഠന റിപ്പോർട് സമർപ്പിക്കാനാണ് ഇന്നലെ ഇറങ്ങിയ ഗസറ്റ് വിജ്‌ഞാപനത്തിൽ ഉള്ളത്. ജില്ലയിൽ സിൽവർലൈൻ അലൈൻമെന്റ് തിട്ടപ്പെടുത്തി കല്ലിടൽ തുടങ്ങിയിട്ട് മൂന്ന് മാസമായി. ഇതുവരെ പകുതി പോലും കല്ലിടാനായില്ല. സിൽവർലൈൻ വിരുദ്ധ പ്രക്ഷോഭം ശക്‌തിപ്പെട്ടുവരുന്ന സാഹചര്യത്തിൽ അവശേഷിക്കുന്ന ദൂരം പൂർത്തിയാക്കാൻ ഇനി മാസങ്ങൾ വേണ്ടിവരും. ഈ സാഹചര്യത്തിൽ 100 ദിവസം കൊണ്ട് ജില്ലയിലെ സാമൂഹിക ആഘാത പഠനം പൂർത്തിയാക്കുകയെന്നത് കരാർ ഏജൻസിക്ക് വെല്ലുവിളിയാണ്.
Most Read: തിക്കിലും തിരക്കിലും അപകടം; മാതാ വൈഷ്‌ണോദേവി ക്ഷേത്രത്തിൽ 6 മരണം