വയനാട്: മാനന്തവാടി സബ് റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫിസിലെ സീനിയർ ക്ളാർക്ക് സിന്ധുവിന്റെ ആത്‌മഹത്യയിൽ ആരോപണ വിധേയയായ ജൂനിയര്‍ സൂപ്രണ്ട് അജിത കുമാരിയോട് അവധിയിൽ പ്രവേശിക്കാൻ നിർദ്ദേശം നൽകി. മോട്ടോർ വാഹന വകുപ്പ് ജോയിന്റ് കമ്മീഷണറുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിലാണ് നടപടി.
ഇരുവരും തമ്മിൽ ജോലി സംബന്ധമായി തർക്കങ്ങൾ ഉണ്ടായിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. വിശദമായ അന്വേഷണത്തിന് ശേഷം ഇവർക്കെതിരെ കൂടുതൽ നടപടി ഉണ്ടാകും. ഉത്തരമേഖല ഡെപ്യൂട്ടി ട്രാൻസ്‌പോർട്ട് കമ്മീഷണർ പി രാജീവാണ് സിന്ധുവിന്റെ ആത്‌മഹത്യയുമായി ബന്ധപ്പെട്ട് അന്വേഷണ റിപ്പോർട് തയ്യാറാക്കുന്നത്.
ഓഫിസിലെ ഉദ്യോഗസ്‌ഥർ തമ്മിൽ നിരന്തരം തർക്കങ്ങൾ ഉണ്ടായിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. മരണത്തിന് പിന്നിൽ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി സഹോദരൻ പിഎ ജോസ് നൽകിയ പരാതിയിൽ മാനന്തവാടി പോലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്. സിന്ധുവിന്റെ മൈബൈൽ ഫോൺ കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്. ഇതിൽനിന്ന് നിർണായക വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.
നിർബന്ധിത അവധിയിൽ പോയ ജൂനിയർ സൂപ്രണ്ട് അജിതകുമാരിക്കെതിരെ കൂടുതൽ നടപടി ഉണ്ടാകുമെന്നാണ് വിവരം. അജിത കുമാരിയടക്കമുള്ള ഉദ്യോഗസ്‌ഥർക്കെതിരെ പരാതി അറിയിക്കാനാണ് സിന്ധു തൂങ്ങി മരിക്കുന്നതിന് മൂന്ന് ദിവസം മുൻപ് വയനാട് ആർടിഒയെ നേരിൽ കണ്ടത്. തിരിച്ച് ഓഫിസിലെത്തിയ സിന്ധുവിന് ഉദ്യോഗസ്‌ഥരിൽ നിന്ന് ഭീഷണി നേരിടേണ്ടി വന്നെന്നാണ് സൂചന.
അതേസമയം പോലീസ് കണ്ടെത്തിയ സിന്ധുവിന്റെ ഡയറിയിൽ മറ്റ് രണ്ട് സഹപ്രവർത്തകരുടെ പേരുകളും ഉണ്ട്. കൈകൂലിക്കും കള്ളത്തരങ്ങൾക്കും കൂട്ടുനിൽക്കാത്തവർ സർക്കാർ ജോലിക്ക് നിൽക്കരുതെന്ന ഡയറിയിലെ വരികൾ മോട്ടോർ വാഹനവകുപ്പിനെ തന്നെ സമ്മർദ്ദത്തിലാക്കിയിട്ടുണ്ട്.
Most Read: വധഗൂഢാലോചന കേസ്; സായ് ശങ്കറിനെ ക്രൈം ബ്രാഞ്ച് കസ്‌റ്റഡിയിൽ എടുത്തു