ന്യൂഡെൽഹി: കേരളത്തിൽ ഇടതുപക്ഷത്തിന് തുടർ ഭരണം സമ്മാനിച്ച കേരളത്തിലെ ജനങ്ങള്‍ക്ക് അഭിവാദ്യം അര്‍പ്പിച്ച് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. “സഖാക്കളേ സുഹൃത്തുകളെ ലാല്‍സലാം. ഇടതുമുന്നണിയില്‍ ആഴത്തില്‍ വിശ്വസിച്ചതിന് കേരളത്തിലെ ജനങ്ങളെ ഞാന്‍ സല്യൂട്ട് ചെയ്യുന്നു. വീണ്ടും തിരഞ്ഞെടുത്തതിനും നന്ദി”, യെച്ചൂരി പറഞ്ഞു.
ഇടതു സർക്കാരിലുള്ള വിശ്വാസമാണ് ജനങ്ങള്‍ ഈ തിരഞ്ഞെടുപ്പില്‍ കാണിച്ചത്. മഹാമാരിയിലും മറ്റ് ദുരിതങ്ങളിലും ലോകത്തിന് കേരളാ മോഡല്‍ കാഴ്‌ചവച്ചു. ഇന്ത്യയുടെ ഭരണഘടനയെയും സാഹോദര്യത്തെയും എല്ലാം സംരക്ഷിക്കുന്ന ഗവണ്‍മെന്റായിരുന്നു ഇത്. കേരളത്തിലെ ജനങ്ങള്‍ എല്ലാ പ്രശ്‌നത്തിലും ഇനിയും ശക്‌തമായി, ഒറ്റക്കെട്ടായി തന്നെ നില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നു. എല്ലാവര്‍ക്കും നന്ദി. കോവിഡ് മഹാമാരിയില്‍ കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്‌ജലി അര്‍പ്പിക്കുന്നുവെന്നും യെച്ചൂരി പറഞ്ഞു.
ആകെയുള്ള 140 മണ്ഡലങ്ങളില്‍ 98 സീറ്റുകളില്‍ എല്‍ഡിഎഫാണ് മുന്നിട്ടു നില്‍ക്കുന്നത്. 41 സീറ്റില്‍ യുഡിഎഫും ഒരു സീറ്റില്‍ എന്‍ഡിഎയും മുന്നിട്ടുനില്‍ക്കുന്നു. അന്തിമഫലം വരാനിരിക്കെ കേവലഭൂരിപക്ഷം കടന്നിരിക്കുകയാണ് എല്‍ഡിഎഫിന്റെ ലീഡ് നില.
Read also: കേരളം ചുവന്നു തന്നെ; ചരിത്രം തിരുത്തി ഇടതുസർക്കാർ