ഹരിദ്വാർ: ഉത്തരാഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് (എസ്‌ടിഎഫ്) ഹരിദ്വാറിൽ നടത്തിയ റെയ്‌ഡിൽ 4,50,00,000 രൂപ വിലമതിക്കുന്ന പഴയ കറൻസിയുമായി 6 പേരെ പിടികൂടി.
പ്രതികളിൽ മൂന്ന് പേർ ഹരിദ്വാറിൽ നിന്നുള്ളവരും ബാക്കിയുള്ളവർ ഉത്തർപ്രദേശ് സ്വദേശികളുമാണെന്ന് എസ്‌ടിഎഫ് സീനിയർ പോലീസ് സൂപ്രണ്ട് പറഞ്ഞു. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം വ്യക്‌തമാക്കി.
നേരത്തെ കാൺപൂരിൽ ഉത്തർപ്രദേശ് ഫ്‌ളൈയിംഗ് സ്‌ക്വാഡ് നടത്തിയ പരിശോധനയിൽ കാറിൽ നിന്ന് 50 ലക്ഷം രൂപ പിടിച്ചെടുത്തിരുന്നു. ഫ്‌ളയിംഗ് സ്‌ക്വാഡ് സംഘത്തിന്റെ വിവരത്തെ തുടർന്ന് ആദായ നികുതി അന്വേഷണ ഡയറക്‌ടറേറ്റ് സംഘവും സ്‌ഥലത്തെത്തിയിരുന്നു. രാജ് ഫ്രോസൺ പ്രൊഡക്‌ട് എന്ന കമ്പനിയുടേതാണ് പണമെന്നാണ് പിടിയിലായ ഡ്രൈവറുടെ മൊഴി.
അതേസമയം 70 അംഗ ഉത്തരാഖണ്ഡ് നിയമസഭയെ തിരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പ് ഫെബ്രുവരി 14ന് നടക്കും. മാർച്ച് 10 നാണ് വോട്ടെണ്ണൽ.
ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, മണിപ്പൂർ, ഗോവ, പഞ്ചാബ് എന്നിങ്ങനെ 5 സംസ്‌ഥാങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇവിടങ്ങളിലെല്ലാം വ്യാപക പരിശോധനയാണ് വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നത്.
Most Read: വിദ്വേഷ പ്രസംഗം; യതി നരസിംഹാനന്ദ് അറസ്‌റ്റില്‍