കോഴിക്കോട്: മിഠായിത്തെരുവിലെ മൊയ്‌തീൻ പള്ളിക്ക് സമീപമുള്ള ചെരുപ്പ് കടയിൽ ഇന്നലെ ഉണ്ടായ തീപിടിത്തത്തെ കുറിച്ചുള്ള അഗ്നിരക്ഷാ സേനയുടെ പ്രാഥമിക റിപ്പോർട് ഇന്ന് സമർപ്പിക്കും. സർക്കാരിന് മുമ്പാകെയാണ് റിപ്പോർട് സമർപ്പിക്കുക. അതേസമയം, ഷോർട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഇന്ന് സമർപ്പിക്കുന്ന റിപ്പോർട്ടിൽ ഇത് സംബന്ധിച്ച വിവരങ്ങൾ ഉണ്ടാകുമെന്നാണ് സൂചന.
പാളയം ഭാഗത്തുള്ള വികെഎം ബിൽഡിങ്ങിൽ പ്രവർത്തിക്കുന്ന ജെആർ ഫാൻസി സ്‌റ്റോറിന്റെ മൂന്നാം നിലയിലാണ് ഇന്നലെ തീപിടിച്ചത്. അതേസമയം, ഫോറൻസിക് വിദഗ്‌ധർ നടത്തിയ പരിശോധനയിലും ഷോർട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് കണ്ടെത്തിയിരുന്നു. സംഭവത്തിൽ മൂന്ന് ലക്ഷം രൂപയുടെ നഷ്‌ടമുണ്ടായെന്നാണ് റിപ്പോർട്. തിങ്കളാഴ്‌ച മുതൽ അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തിൽ മിഠായിത്തെരുവിലെ മുഴുവൻ കെട്ടിടങ്ങളിലും ഫയർ ഓഡിറ്റിങ് നടത്തും.
അതേസമയം, മിഠായിത്തെരുവിൽ അപകടങ്ങൾ തുടർക്കഥയായിട്ടും പരിഹാര നടപടികൾ എങ്ങുമെത്തിയില്ലെന്ന ആരോപണങ്ങളും ഉയരുന്നുണ്ട്. ഫയർ ഓഡിറ്റിങ് നടത്തി റിപ്പോർട് സമർപ്പിക്കാറുണ്ടെങ്കിലും തുടർ നടപടികൾ ഉണ്ടാവാറില്ല. നേരത്തെ സമർപ്പിച്ച ഫയർ ഓഡിറ്റിങ് റിപ്പോർട്ടുകളിൽ മിഠായിത്തെരുവിലെ പലഭാഗത്തും തീപിടുത്തത്തിന് സാധ്യത നിലനിൽക്കുന്നതായി വ്യക്‌തമാക്കിയിരുന്നു. ഇതിന് ശാശ്വത പരിഹാരം കാണാൻ കോർപറേഷൻ നടപടി സ്വീകരിക്കണമെന്നാണ് വ്യാപാരികൾ ആവശ്യപ്പെടുന്നത്.
Read Also: അട്ടപ്പാടി കാറ്റാടി ഭൂമി തട്ടിപ്പ്; 12 വർഷത്തിന് ശേഷം തുടരന്വേഷണം