അധ്യാപക സമൂഹത്തിനെ അവഹേളിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവർക്കെതിരെ കേസെടുത്ത് ശിക്ഷ ഉറപ്പ് വരുത്തണമെന്ന് ആഭ്യന്തര വകുപ്പിനോട് അഭ്യർത്ഥിച്ചതായും ഓൺലൈൻ ക്ളാസുകളെടുക്കുന്ന എല്ലാ അധ്യാപകർക്കും പിന്തുണ അറിയിക്കുന്നതായും മന്ത്രി വ്യക്‌തമാക്കി.
തിരുവനന്തപുരം: ഓൺലൈൻ വഴി ക്ളാസുകളെടുക്കുന്ന അധ്യാപക സമൂഹത്തിനെ അവഹേളിക്കുന്നവർ ആരായാലും അവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെകെ ശൈലജ അറിയിച്ചു.
കോവിഡ് പശ്‌ചാത്തലത്തിൽ സംസ്‌ഥാന വിദ്യാഭ്യാസ വകുപ്പ് ലോകത്തിന് തന്നെ മാതൃകയാകുന്ന പ്രവർത്തനം കാഴ്ച്ചവെക്കുമ്പോൾ അതിനെ പ്രോൽസാഹിപ്പിച്ചില്ലങ്കിലും ഇകഴ്‌ത്തുന്നത് സംസ്‌ഥാനത്തിന് തന്നെ മോശമാണ്. നമ്മുടെ കുട്ടികളുടെ പഠനം മുങ്ങിപ്പോകാതിരിക്കാൻ വിദ്യാഭ്യാസ വകുപ്പ് നയിക്കുന്ന ഓൺലൈൻ ക്ളാസ് ആധുനിക പഠനരംഗത്ത് ഒരു പുതിയ അധ്യായമാണ് എഴുതിച്ചേർക്കുന്നത്.
സാമൂഹിക മാദ്ധ്യമങ്ങൾ വഴി അധ്യാപികമാരെ അവഹേളിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവർക്കെതിരെ കേസെടുത്ത് ശിക്ഷ ഉറപ്പ് വരുത്തണമെന്ന് ആഭ്യന്തര വകുപ്പിനോട് അഭ്യർഥിച്ചിട്ടുണ്ട്. ഈ പ്രതിസന്ധി കാലത്ത് ഓൺലൈൻ ക്ളാസുകളെടുക്കുന്ന എല്ലാ അധ്യാപകർക്കും പിന്തുണ അറിയിക്കുന്നതായും മന്ത്രി വ്യക്‌തമാക്കി.
വശ്യ മനോഹരമായും അന്തസുറ്റ നിലവാരത്തിലും ക്ളാസുകൾ കൈകാര്യം ചെയ്‌ത അധ്യാപകരെ സമൂഹത്തിലെ എല്ലാ രംഗത്തുമുള്ള ആളുകൾ പ്രശംസിക്കുമ്പോൾ ഒരുപറ്റം ആളുകൾ, കാരണം കൂടാതെ അതിനെ പരിഹസിക്കുന്നത് നിറുത്തേണ്ടതാണ്.
സംസ്‌കാര ശൂന്യമായ ഇത്തരം പ്രവർത്തികൾ ഒരു നാട്ടിലെ മുഴുവൻ ജനതയെയും ദേശീയ തലത്തിൽ അപമാനിക്കാനാണ് കാരണമാകുന്നത്. ഒരു ജനതയുടെ അതിജീവനത്തിനാണ് പല രീതിയിൽ സർക്കാർ ശ്രമിക്കുന്നത്. ഇത്തരം പ്രവർത്തികളെ എതിർ രാഷ്ട്രീയത്തിലുള്ളവർ വിമർശിക്കുന്നത് മനസിലാക്കാം. പക്ഷെ, അധ്യാപകർക്കെതിരെ നടക്കുന്ന പരിഹാസവും അവഹേളനവും തടയേണ്ടത് തന്നെയാണ്. അത് തടയുകയും ചെയ്യും; മന്ത്രി പറഞ്ഞു.