അമൃത്‌സര്‍: വ്യാപകമായി റിലയന്‍സ് ജിയോ ടവറുകള്‍ നശിപ്പിക്കപ്പെട്ടതിന് പിന്നാലെ പഞ്ചാബ് മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മില്‍ തര്‍ക്കം രൂക്ഷം. മൊബൈല്‍ ടവറുകള്‍ നശിപ്പിക്കപ്പെട്ട സംഭവത്തില്‍ പഞ്ചാബിലെ ഉന്നത ഉദ്യോഗസ്‌ഥര്‍ക്ക് ഗവര്‍ണര്‍ സമന്‍സ് അയച്ച നടപടിയാണ് അമരീന്ദറിനെ പ്രകോപിപ്പിച്ചത്.
വിശദീകരണം ആവശ്യമാണെങ്കില്‍ തന്നെയാണ് വിളിക്കേണ്ടതെന്നും അല്ലാതെ തന്റെ ഉദ്യോഗസ്‌ഥരെയല്ലെന്നും അമരീന്ദര്‍ പ്രതികരിച്ചു. ഭരണഘടനാ കാര്യാലയത്തെ ബിജെപി അനിഷ്‌ടകരമായ അജണ്ടയിലേക്ക് വലിച്ചിടുകയാണെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിയുടെ കുപ്രചാരണത്തിന് ഗവര്‍ണര്‍ വഴങ്ങിയിട്ടുണ്ടെന്ന് അമരീന്ദര്‍ സിംഗ് പറഞ്ഞു. പഞ്ചാബിലെ ക്രമസമാധാനപാലനത്തെ കുറിച്ച് ബിജെപിയുടെ പ്രചാരണം കാര്‍ഷിക നിയമത്തില്‍ നിന്നും പ്രക്ഷോഭത്തില്‍ നിന്നും ശ്രദ്ധ തിരിക്കാനുള്ള ഒരു തന്ത്രം മാത്രമാണെന്നും പഞ്ചാബ് സര്‍ക്കാര്‍ പറയുന്നു.
‘നമ്മുടെ കര്‍ഷകരുടെ നിലനില്‍പ്പ് തന്നെ അപകടത്തിലായ ഒരു ഘട്ടത്തില്‍, ബിജെപി നേതാക്കള്‍ വൃത്തികെട്ട രാഷ്‌ട്രീയത്തില്‍ ഏര്‍പ്പെടുകയും ഗവര്‍ണറുടെ ഭരണഘടനാ കാര്യാലയത്തെ അതിലേക്ക് വലിച്ചിടുകയും ചെയ്യുന്ന തിരക്കിലാണ്, ‘ അമരീന്ദര്‍ സിംഗ് പറഞ്ഞു.
അതേസമയം, പഞ്ചാബില്‍ റിലയന്‍സ് ജിയോക്കെതിരെയും റിലയന്‍സ് ഉല്‍പന്നങ്ങള്‍ക്ക് എതിരെയും വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയര്‍ന്നുവരുന്നത്. കാര്‍ഷിക നയങ്ങളുടെ ഉപഭോക്‌താക്കളാണ് എന്നാരോപിച്ചാണ് കര്‍ഷര്‍ റിലയന്‍സിനെതിരെ രംഗത്ത് വരുന്നത്.
കഴിഞ്ഞ മാസം ജിയോയുടെ നൂറ് കണക്കിന് ടവറുകള്‍ക്കാണ് നാശനഷ്‌ടം സംഭവിച്ചത്. ഒപ്പം എല്ലാ റിലയന്‍സ് ഉല്‍പന്നങ്ങളും പെട്രോള്‍ പമ്പുകളും കൂടാതെ റിലയന്‍സ് ഗ്യാസ്, ട്രെന്‍ഡ്‌സ്, ടീംസ്‌പിരിറ്റ്, ലൈഫ് സ്‍മാര്‍ട്ട് ഫോണ്‍, ഫോര്‍ച്യൂണ്‍ ഓയില്‍ എന്നിവയും ബഹിഷ്‌കരിക്കണമെന്ന് കർഷകർ ആഹ്വാനം ചെയ്യുന്നുണ്ട്.
Read also: മകര സംക്രാന്തിക്ക് മുൻപ് യുപിയിൽ കോവിഡ് വാക്‌സിൻ വിതരണം ചെയ്യില്ല; യോഗി ആദിത്യനാഥ്