തിരുവനന്തപുരം: ഇരട്ടവോട്ട് പരിശോധന സോഫ്റ്റ്‌വെയർ സഹായത്തോടെ നടത്താൻ തീരുമാനം. 140 മണ്ഡലങ്ങളിലും ഇരട്ടവോട്ടുകൾ പരിശോധിക്കും. ഇതിനായി ഇലക്‌ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാരുടെ നേതൃത്വത്തിൽ പ്രത്യേക ടീമുകൾ രൂപവൽക്കരിച്ച് വ്യാഴാഴ്‌ചക്കകം പരിശോധന പൂർത്തിയാക്കണമെന്നും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ കളക്‌ടർമാർക്ക് നിർദേശം നൽകി.
സമാനമായ പേരുകൾ കണ്ടെത്തിയാൽ എയ്‌റോനെറ്റ്, ഡീ ഡ്യൂപ്ളിക്കേഷൻ സോഫ്റ്റ്‌വെയർ എന്നിവ ഉപയോഗിച്ച് സമഗ്രമായി പരിശോധിച്ച് തുടർനടപടികൾ സ്വീകരിക്കുകയാണ് പതിവ്.
എന്നാൽ, തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സംസ്‌ഥാനങ്ങളിൽ സമാന വോട്ടർമാരെ ഒഴിവാക്കുന്നതിനല്ല, വോട്ടർ പട്ടികയിലേക്ക് തീർപ്പാകാനുള്ള അപേക്ഷകൾക്കാണ് മുൻഗണന നൽകേണ്ടതെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശമുണ്ട്. സമാനമെന്ന് ഉറപ്പിക്കുന്നതോ സംശയമുളളതോ ആയ വോട്ടർമാരുടെ വിവരങ്ങൾ എയ്‌റോനെറ്റ് സോഫ്റ്റ്‌വെയറിലെ ലോജിക്കൽ എറർ സംവിധാനത്തിൽ പരിശോധിച്ച് അവർത്തനമുള്ള വോട്ടർമാരുടെ പട്ടിക ബൂത്തുതലത്തിൽ തയാറാക്കാനും നിർദേശമുണ്ട്.
Read also: നിയമസഭാ തിരഞ്ഞെടുപ്പ്; കേരളത്തിൽ പ്രചാരണം കൊഴുപ്പിക്കാൻ രാഹുൽ-പ്രിയങ്ക സഖ്യം