തിരുവനന്തപുരം : തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കാൻ രാഹുൽ ഗാന്ധിക്ക് പിന്നാലെ പ്രിയങ്ക ഗാന്ധി കൂടി എത്തുന്നതോടെ സംസ്‌ഥാനത്ത് പ്രചാരണത്തിന്റെ അവസാനഘട്ടം ആവേശഭരിതമാക്കാൻ കോൺഗ്രസ്. സംസ്‌ഥാനത്ത് ആദ്യഘട്ട പ്രചാരണം പൂർത്തിയാക്കി മടങ്ങിയ രാഹുൽ രണ്ടാംഘട്ട പ്രചാരണത്തിനായി നാളെ വീണ്ടും കേരളത്തിലെത്തും. രാഹുൽ-പ്രിയങ്ക സഖ്യത്തിന്റെ പ്രചാരണത്തിലൂടെ സംസ്‌ഥാനത്ത് മുഖ്യമന്ത്രി പിണറായി വിജയനെ മുൻനിർത്തിയുള്ള ഇടതുമുന്നണിയുടെ പ്രചാരണത്തെ മറികടക്കാൻ കഴിയുമെന്നാണ് ഹൈക്കമാൻഡ് കണക്ക് കൂട്ടുന്നത്.
രണ്ട് ദിവസത്തെ പ്രചാരണ പരിപാടികൾക്കായി നാളെയാണ് രാഹുൽ വീണ്ടും കേരളത്തിൽ എത്തുന്നത്. മലപ്പുറം, പാലക്കാട്, ഇടുക്കി, പത്തനംതിട്ട എന്നിവിടങ്ങളിൽ ആയിരിക്കും പ്രചാരണ പരിപാടികൾ നടത്തുക. പ്രചാരണങ്ങളുടെ ഭാഗമായി വലിയ സമ്മേളനങ്ങൾ ഒഴിവാക്കി റോഡ് ഷോകൾ, മണ്ഡലങ്ങൾ കേന്ദ്രീകരിച്ചുള്ള ചെറുയോഗങ്ങൾ എന്നിവ സംഘടിപ്പിക്കും. രാഹുൽ-പ്രിയങ്ക സഖ്യത്തിന്റെ പ്രചാരണത്തിലൂടെ ഇഞ്ചോടിഞ്ച് മൽസരം നടക്കുന്ന മണ്ഡലങ്ങളിൽ വിജയം ഉറപ്പാക്കാനാണ് കോൺഗ്രസ് ലക്ഷ്യം വെക്കുന്നത്.
രാഹുലിന്റെ പ്രചാരണ പരിപാടികൾക്ക് ശേഷം ഈ മാസം 30,31 തീയതികളിലാണ് പ്രിയങ്ക ഗാന്ധി പ്രചാരണ പരിപാടികൾക്കായി കേരളത്തിൽ എത്തിച്ചേരുക. പ്രചാരണത്തിന്റെ ഭാഗമായി തൃശൂർ തേക്കിൻകാട് മൈതാനിയിൽ സമ്മേളനം സംഘടിപ്പിക്കുന്നത് പരിഗണനയിലുണ്ട്. കൂടാതെ ഇന്ദിരാഗാന്ധി സ്‌മരണ ഉണർത്തും വിധം പ്രിയങ്കയെ അവതരിപ്പിക്കാനാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്.
Read also : ഭൂപതിവ് ചട്ടം ഭേദഗതി ചെയ്യണം; ഇടുക്കിയിൽ നാളെ യുഡിഎഫ് ഹർത്താൽ