തൊടുപുഴ: ഇടുക്കിയിൽ നാളെ ഹർത്താൽ. ഭൂപതിവ് ചട്ടം ഭേഗതി ചെയ്യാമെന്ന സർവ്വകക്ഷി യോഗ തീരുമാനം സർക്കാർ പാലിച്ചില്ല എന്നാരോപിച്ചാണ് യുഡിഎഫ് സമരം. അതേസമയം നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ജനങ്ങളെ തെറ്റിധരിപ്പിക്കുകയാണ് പ്രതിപക്ഷമെന്നാണ് എൽഡിഎഫ് വിമർശനം.
കയ്യേറ്റവും അനധികൃത നിർമാണങ്ങളും തടയാനെന്ന പേരിൽ 2019 ഓഗസ്‌റ്റിൽ റവന്യൂ വകുപ്പ് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം 1964ൽ പട്ടയമനുവദിച്ച ഭൂമിയിൽ കൃഷിക്കും 1500 ചതുരശ്ര അടിയിൽ താഴെയുള്ള വീടുവെക്കാനും മാത്രമേ അനുവാദമുള്ളൂ. ഇതിനെതിരെ പ്രതിഷേധം ശക്‌തമായതോടെ ഡിസംബറിൽ തിരുവനന്തപുരത്ത് ചേർന്ന സർവ്വകക്ഷി യോഗത്തിൽ 1964ലെ ഭൂപതിവ് ചട്ടം ഭേഗദതി ചെയ്യുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകി.
എന്നാൽ സർവ്വകക്ഷി യോഗ തീരുമാനം നടപ്പാക്കാതെ ജില്ലയിൽ നിർമാണ നിരോധനം ബാധകമാക്കി സംസ്‌ഥാന സർക്കാർ ഇടുക്കിയിലെ ജനങ്ങളെ വഞ്ചിക്കുകയാണ് ചെയുന്നത് എന്ന് യുഡിഎഫ് ആരോപിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിൽ വിഷയം പ്രധാന പ്രചാരണം ആക്കാനാണ് യുഡിഎഫിന്റെ തീരുമാനം. അതേസമയം ഭേദഗതി ഉണ്ടാവുമെന്ന് സർക്കാർ ഉറപ്പ് നൽകിയതാണെന്നും യുഡിഎഫ് ലക്ഷ്യം വേറെയെന്നുമാണ് എൽഡിഎഫ് വിമർശനം.
രാവിലെ ആറ് മുതൽ വൈകീട്ട് ആറ് വരെയാണ് ഹർത്താൽ. കടകൾ നിർബന്ധിച്ച് അടപ്പിക്കില്ലെന്നും വാഹനങ്ങൾ തടയില്ലെന്നും യുഡിഎഫ് നേതാക്കൾ വ്യക്‌തമാക്കി.
Read also: എക്‌സ്‍പ്രസ് ട്രെയിൻ സർവീസുകൾ; ഏപ്രിലോടെ പുനഃരാരംഭിക്കും