തൊടുപുഴ: ഭൂപ്രശ്‌നങ്ങളിൽ പരിഹാരം കാണാൻ വൈകുന്നതിൽ പ്രതിഷേധിച്ചു ഇടുക്കി ജില്ലയിൽ കോൺഗ്രസിന്റെ 12 മണിക്കൂർ ഹർത്താൽ തുടങ്ങി. രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താൽ നടക്കുക. ഹർത്താലിനെ തുടർന്ന് എംജി സർവകലാശാല പരീക്ഷകൾ മാറ്റി. കടകൾ തുറന്നു പ്രവർത്തിക്കുമെന്ന് വ്യവസായി ഏകോപനസമിതി നേരത്തെ തന്നെ വ്യക്‌തമാക്കിയിരുന്നു.
1964, 1993 ഭൂപതിവ് ചട്ടങ്ങൾ ഭേദഗതി ചെയ്യുക, നിർമാണ നിരോധനം പിൻവലിക്കുക, പട്ടയം വിതരണം പുനരാരംഭിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഹർത്താൽ. കഴിഞ്ഞ ഏഴ് വർഷമായി ഇടുക്കിയിലെ കർഷകരെ നിരന്തരം കബളിപ്പിച്ചു കൊണ്ടിരിക്കുന്ന ഇടതു സർക്കാർ മൂന്നാർ മേഖലയുടെ പേര് പറഞ്ഞു 13 പഞ്ചായത്തുകളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണെന്ന് നേതാക്കൾ പറയുന്നു.
ഡിജിറ്റൽ സർവേയിലൂടെ കർഷകന്റെ കൈവശമിരിക്കുന്ന പട്ടയമല്ലാത്ത ഭൂമി സർക്കാർ ഏറ്റെടുക്കാനുള്ള ഗൂഢശ്രമമാണ് നടക്കുന്നതെന്നും കോൺഗ്രസ് ആരോപിക്കുന്നു. ഹർത്താലിന്റെ ഭാഗമായി വിവിധ സ്‌ഥലങ്ങളിൽ ഇന്ന് കോൺഗ്രസ് പ്രകടനങ്ങളും നടക്കും.
Most Read| ഹെവി വാഹനങ്ങളിൽ സീറ്റ് ബെൽറ്റ്; സമയപരിധി ഒക്‌ടോബർ 30വരെ നീട്ടി