മ്യാൻമർ: ഫെബ്രുവരി ഒന്നിന് നടന്ന സൈനിക അട്ടിമറിയെ തുടർന്ന് മ്യാൻമർ പൗരൻമാർ നടത്തിയ പ്രതിഷേധങ്ങളിൽ ഇതുവരെ ആയിരത്തിലധികം പേർ കൊല്ലപ്പെട്ടതായി റിപ്പോർട്. മനുഷ്യാവകാശ സംഘടനയായ അസിസ്‌റ്റന്റ് അസോസിയേഷൻ ഫോർ പൊളിറ്റിക്കൽ പ്രിസണേഴ്‌സിന്റേതാണ് (എഎപിപി) കണക്കുകൾ.
രാജ്യത്തെ പ്രക്ഷോഭങ്ങൾ അടിച്ചമർത്താൻ മ്യാൻമറിലെ സൈനിക ഭരണകൂടം കൊന്നുതള്ളിയവരുടെ എണ്ണം ആയിരം കവിയുമെന്നാണ് എഎപിപിയുടെ റിപ്പോർട്ടിലെ പരാമർശം. 2017ല്‍ മ്യാന്‍മറിലെ ന്യൂനപക്ഷമായ റോഹിങ്ക്യന്‍ മുസ്‌ലിം വിഭാഗത്തിന് എതിരെ നടന്ന ക്രൂരമായ അടിച്ചമര്‍ത്തലിനെതിരെ സൈന്യം വംശഹത്യക്ക് അന്വേഷണം നേരിടുകയാണ്. ഇതിനിടെയാണ് വീണ്ടും റോഹിങ്ക്യൻ സംഭവത്തിന് സമാനമായ ആരോപണം സേനക്കെതിരെ ഉയർന്നിരിക്കുന്നത്.
തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ ആങ് സാങ് സൂചിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാറിനെ അട്ടിമറിച്ചായിരുന്നു സൈന്യം മ്യാന്‍മറില്‍ അധികാരം പിടിച്ചത്. ഇതിന് പിന്നാലെ രാജ്യവ്യാപകമായി വലിയ തോതിലുള്ള ജനകീയ പ്രക്ഷോഭങ്ങളും അരങ്ങേറി. ഇത്തരം പ്രതിഷേധങ്ങളോടുള്ള സേനയുടെ പ്രതികരണത്തില്‍ ഇതുവരെ 1006 പേര്‍ കൊല്ലപ്പെട്ടു എന്നാണ് എഎപിപിയുടെ കണക്കുകള്‍ വ്യക്‌തമാക്കുന്നത്.
എന്നാൽ, വിഷയത്തിൽ ഇതുവരെ മ്യാൻമർ സേനയുടെ പ്രതികരണം ഉണ്ടായിട്ടില്ല. പ്രക്ഷോഭ കാലയളവിൽ നിരവധി സൈനികരും കൊല്ലപ്പെട്ടിരുന്നു. ഈ കണക്കുകളൊന്നും എഎപിപി ഉൾപ്പെടുത്തിയിട്ടില്ലെന്ന വാദമാണ് സൈനിക ഭരണകൂടം ഉന്നയിക്കുന്നത്.
സൈനിക അട്ടിമറിക്ക് ശേഷം മ്യാൻമർ അശാന്തമായി തന്നെ തുടരുകയാണ്. ദിനംപ്രതി പ്രക്ഷോഭങ്ങൾ അരങ്ങേറുന്ന സ്‌ഥിതിയാണ് രാജ്യത്തുള്ളത്. പ്രതിഷേധങ്ങളും സംഘര്‍ഷങ്ങളും മ്യാൻമറിന്റെ സമ്പദ്‌വ്യവസ്‌ഥയിൽ കനത്ത ആഘാതമാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇതോടൊപ്പം കോവിഡ് കേസുകളിൽ ഉണ്ടാകുന്ന വർധനയും രാജ്യത്ത് പ്രതിസന്ധി സൃഷ്‌ടിക്കുന്നു.
മ്യാന്‍മറില്‍ നടന്ന പൊതുതിരഞ്ഞെടുപ്പില്‍ ആങ് സാങ് സൂചിയുടെ നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി നേടിയ വലിയ വിജയത്തിന് പിന്നില്‍ ക്രമക്കേട് ഉണ്ടെന്ന് ആരോപിച്ചായിരുന്നു അട്ടിമറിയിലൂടെ സൈന്യം ഭരണം പിടിച്ചത്. തിരഞ്ഞെടുപ്പ് സ്വതന്ത്രവും നീതിയുക്‌തവുമാണെന്നും അവകാശവാദത്തെ പിന്തുണക്കുന്ന തെളിവുകളില്ലെന്നുമാണ് തിരഞ്ഞെടുപ്പ് കമ്മീഷനും അന്താരാഷ്‌ട്ര നിരീക്ഷകരും ഉൾപ്പടെ സ്വീകരിച്ച നിലപാട്.
Also Read: ‘ഡെൽറ്റ വകഭേദം വാക്സിൻ സ്വീകരിച്ചവരെയും അല്ലാത്തവരെയും ബാധിക്കും’; പഠനം