കാസർഗോഡ്: വലിയപറമ്പ് ഗ്രാമപ്പഞ്ചായത്തിലെ തൃക്കരിപ്പൂർ കടപ്പുറം വടക്കേവളപ്പ് പ്രദേശത്തെ യാത്രാദുരിതത്തിന് പരിഹാരമാകുന്നു. ഗോവ ആസ്‌ഥാനമായ വിജയ് മറൈൻ കമ്പനിയിൽ നിർമിച്ച് ഗ്രാൻമ എന്ന പേരുനൽകിയ ഫൈബർ ബോട്ട് ട്രെയിലർമാർഗം പുറപ്പെട്ടു.
10 പേർക്കിരുന്ന് യാത്രചെയ്യാൻ കഴിയുന്നതും ഔട്‌ബോർഡ് എൻജിൻ ഘടിപ്പിച്ചതുമായ ഈ ബോട്ട് സ്‌റ്റിയറിങ് നിയന്ത്രിതവുമാണ്. ഗോവയിൽനിന്ന് ട്രെയിലറിൽ റോഡ് മാർഗം മടക്കര മീൻപിടിത്ത തുറമുഖത്തെത്തിച്ച് കവ്വായി കായലിലൂടെ മാടക്കാലിലെത്തിക്കും. എം രാജഗോപാലൻ എംഎൽഎയുടെ ആസ്‌തിവികസന ഫണ്ട് ഉപയോഗിച്ചാണ് ഫൈബർ ബോട്ട് നിർമിച്ചത്.
ഗതാഗതതടസം നേരിട്ടില്ലെങ്കിൽ ബുധനാഴ്‌ച വൈകിട്ടോടെ ബോട്ട് മടക്കരയിലെത്തുമെന്ന് എംഎൽഎ അറിയിച്ചു. മാടക്കാലിൽ എത്തിച്ചശേഷം മാരിടൈം ബോർഡിന്റെ ചീഫ് സർവേയർ, പോർട്ട് ഓഫിസർ, പോർട്ട് ഡയറക്‌ടറേറ്റിലെ ഉദ്യോഗസ്‌ഥർ തുടങ്ങിയവർ ട്രയൽ റൺ നടത്തി ഫിറ്റ്‌നസ് ഉറപ്പു വരുത്തിയതിനു ശേഷം ബോട്ട് വലിയപറമ്പ് ഗ്രാമപ്പഞ്ചായത്തിന് കൈമാറും.
പ്രദേശത്തെ യാത്രാപ്രശ്‌നം പരിഹരിക്കാൻ 2018ലാണ് 10 ലക്ഷം രൂപ അനുവദിക്കാമെന്ന് എംഎൽഎ അറിയിച്ചത്. സർക്കാരിന്റെ പ്രത്യേക അനുമതി ലഭ്യമാക്കിയാണ് ബോട്ട് വാങ്ങിയത്. കടവിലെ പ്രത്യേകതയും പ്രാദേശിക ആവശ്യവും മനസിലാക്കി ബോട്ടിന്റെ ഡിസൈനും ഡിപിആറും തയ്യാറാക്കി. ഡിപിആർ അനുസരിച്ചുള്ള ബോട്ട് നിർമിക്കുന്നതിന് 15.5 ലക്ഷം രൂപ ആവശ്യമുള്ളതിനാൽ പിന്നീട് തുക വർധിപ്പിക്കുകയായിരുന്നു.
Most Read: മക്കളുമായി കിണറ്റിൽ ചാടി കുട്ടികൾ മരിച്ച സംഭവം; അമ്മക്കെതിരെ കൊലക്കുറ്റം