കൊച്ചി: വൈപ്പിൻ നായരമ്പലത്ത് യുവതിക്കൊപ്പം പൊള്ളലേറ്റ മകനും മരിച്ചു. ഇന്നലെ മരിച്ച നായരമ്പലം സ്വദേശിനി സിന്ധു (30)വിന്റെ മകൻ അതുൽ ആണ് മരിച്ചത്. അതുലിന് 70 ശതമാനം പൊള്ളലേറ്റിരുന്നു. കൊച്ചിയിലെ ആശുപത്രിയിലാണ് മരണം.
ഇന്നലെ രാവിലെയാണ് സിന്ധുവിനെയും മകനെയും ഗുരുതരമായി പൊള്ളലേറ്റ നിലയിൽ വീടിനുള്ളിൽ കണ്ടെത്തിയത്. ഉടൻ തന്നെ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും യുവതിയുടെ ജീവൻ രക്ഷിക്കാനായില്ല.
ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോൾ യുവതിക്ക് ജീവനുണ്ടായിരുന്നു. യുവതിയുടെ മരണമൊഴിയിൽ സമീപവാസിയായ യുവാവിനെതിരെ ഗുരുതരമായ പരാമർശമുണ്ടെന്നാണ് റിപ്പോർട്. അയൽവാസിയായ യുവാവിനെതിരെ രണ്ട് ദിവസം മുൻപ് ഇവർ പോലീസിൽ പരാതി നൽകിയിരുന്നു.
യുവതിയുടെ മരണത്തിൽ ദുരൂഹതയുള്ളതായി ബന്ധുക്കൾ ആരോപിക്കുന്നു. സിന്ധുവിനെ ഒരു യുവാവ് നിരന്തരം ശല്യം ചെയ്‌തിരുന്നുവെന്നും ഇയാൾക്ക് മരണത്തിൽ പങ്കുണ്ടെന്നും കുടുംബം ആരോപിക്കുന്നു. ഇത് തെളിയിക്കാൻ സിന്ധുവിന്റേതെന്ന് പറയുന്ന ശബ്‌ദരേഖ കുടുംബം പോലീസിന് കൈമാറി.
മരണത്തിന് മുമ്പ് സിന്ധു യുവാവിന്റെ പേര് പറയുന്ന ശബ്‌ദ രേഖയാണ് പോലീസിന് കൈമാറിയിരിക്കുന്നത്. പോലീസും ഫോറൻസിക് വിദഗ്‌ധരും സ്‌ഥലത്തെത്തി പരിശോധന നടത്തി. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്.
Most Read: വഖഫ് നിയമന വിവാദം; സമസ്‌ത നേതാക്കളുമായി മുഖ്യമന്ത്രി ചർച്ച നടത്തും