ന്യൂഡെൽഹി: എല്ലാ രാഷ്‌ട്രീയ പാർട്ടികളുമായും കൂടിയാലോചിച്ചശേഷം കോവിഡ് പ്രതിരോധത്തിന് ദേശീയ തലത്തിൽ ഒരു പദ്ധതി രൂപവൽക്കരിക്കണമെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ കേന്ദ്ര-സംസ്‌ഥാന സർക്കാരുകൾ ഉണർന്നു പ്രവർത്തിക്കണമെന്നും ഉത്തരവാദിത്തങ്ങൾ നിറവേറ്റണമെന്നും അവർ കൂട്ടിച്ചേർത്തു.
കേന്ദ്ര-സംസ്‌ഥാന സർക്കാരുകൾ ഉണർന്ന് പ്രവർത്തിക്കുകയും ഉത്തരവാദിത്തം നിറവേറ്റുകയും ചെയ്യേണ്ട സമയം അതിക്രമിച്ച് കൊണ്ടിരിക്കുകയാണ്. കുടിയേറ്റ തൊഴിലാളികളുടെ മടക്കയാത്രകൾ തടയുകയും മഹാമാരി അവസാനിക്കുന്ന സമയം വരെ കുറഞ്ഞത് 6,000 രൂപ അവരുടെ അക്കൗണ്ടുകളിലേക്ക് നിക്ഷേപിക്കുകയും വേണം, സോണിയ ആവശ്യപ്പെട്ടു. രാജ്യത്തെ പ്രതിദിന കോവിഡ് കണക്ക് 4 ലക്ഷം കടന്ന സാഹചര്യത്തിലാണ് സോണിയയുടെ പ്രതികരണം.
എല്ലാവർക്കും കോവിഡ് പ്രതിരോധ വാക്‌സിൻ സൗജന്യമായി നൽകണമെന്നും സോണിയ ആവശ്യപ്പെട്ടു. രാജ്യത്ത് പരിശോധന വർധിപ്പിക്കണമെന്നും മെഡിക്കൽ ഓക്‌സിജന്റെയും മറ്റു അവശ്യവസ്‌തുക്കളുടെയും ലഭ്യത യുദ്ധകാലാടിസ്‌ഥാനത്തിൽ തയ്യാറാക്കണമെന്നും അവർ കൂട്ടിച്ചേർത്തു. വാക്‌സിൻ ഉൽപാദനം വർധിപ്പിക്കാൻ നിർബന്ധിത ലൈസൻസ് നൽകുന്ന കാര്യം പരിഗണിക്കണം. ജീവൻ രക്ഷാ മരുന്നുകൾ കരിഞ്ചന്തയിൽ വിൽക്കുന്നത് അവസാനിപ്പിക്കണമെന്നും സോണിയാ ഗാന്ധി കൂട്ടിച്ചേർത്തു.
സ്വന്തം ജീവൻ അപകടത്തിലാക്കി കൊണ്ടുപോലും കോവിഡ് രോഗികളെ ചികിൽസിക്കുന്ന ഡോക്‌ടർമാർക്കും ആരോഗ്യ പ്രവർത്തകർക്കും മുന്നിൽ ശിരസ് നമിക്കുന്നതായും സോണിയ പറഞ്ഞു. അഭിപ്രായ വ്യത്യാസങ്ങളെ മറികടന്ന് മുന്നോട്ട് പോകേണ്ടതുണ്ട്. മുൻകാലങ്ങളിൽ നിരവധി വലിയ പ്രതിസന്ധികളെ രാജ്യം അതിജീവിച്ചിട്ടുണ്ട്. കോവിഡിന് എതിരായ പോരാട്ടത്തിൽ കോൺഗ്രസ് കേന്ദ്ര സർക്കാരിനെ പിന്തുണക്കുമെന്നും സോണിയ വ്യക്‌തമാക്കി.
Read also: ഓക്‌സിജൻ ക്ഷാമം രൂക്ഷമായി ഡെൽഹി; 8 പേർ കൂടി മരിച്ചു