ന്യൂഡെൽഹി : ഓക്‌സിജൻ ക്ഷാമത്തെ തുടർന്ന് ഡെൽഹിയിൽ വീണ്ടും മരണം. ഡെൽഹിയിലെ ബത്ര ആശുപത്രിയിലാണ് ഓക്‌സിജൻ കിട്ടാതെ ചികിൽസയിൽ കഴിഞ്ഞിരുന്ന 8 പേർ മരണപ്പെട്ടത്. ഇതിൽ ഒരു ഡോക്‌ടറും ഉൾപ്പെടുന്നുണ്ട്. ഇന്ന് ഉച്ചക്ക് 12 മണിക്കും ഒന്നരക്കുമിടയിലാണ് മരണം സംഭവിച്ചതെന്നാണ് ആശുപത്രി അധികൃതർ ഡെൽഹി ഹൈക്കോടതിയിൽ വ്യക്‌തമാക്കിയത്.
അതേസമയം തന്നെ കേന്ദ്ര സർക്കാരിന്റേത് ഉൾപ്പടെ ഡെൽഹിയിലെ മുഴുവൻ ആശുപത്രികളിലെയും ചികിൽസാ വിവരങ്ങൾ അടിയന്തിരമായി ഹാജരാക്കണമെന്ന് ഹൈക്കോടതി കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ ഏപ്രിൽ ഒന്ന് മുതലുള്ള ഓക്‌സിജൻ സ്‌റ്റോക്ക്, പ്രവേശിപ്പിച്ച രോഗികളുടെ എണ്ണം, മരണം, കിടക്കകളുടെ എണ്ണം തുടങ്ങിയ വിവരങ്ങളാണ് ഹാജരാക്കാൻ നിർദ്ദേശം നൽകിയത്.
ഓക്‌സിജൻ ക്ഷാമം രൂക്ഷമായി തുടരുന്ന ഡെൽഹിയിലെ നിലവിലത്തെ സ്‌ഥിതിയിൽ കേന്ദ്ര സർക്കാരിനെ കുറ്റപ്പെടുത്തി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ രംഗത്തെത്തി. പ്രതിദിനം 976 ടൺ ഓക്‌സിജനാണ് ഡെൽഹിയിലെ വിവിധ ആശുപത്രികളിൽ ആവശ്യമായി വരുന്നത്. എന്നാൽ ഇതിന്റെ സ്‌ഥാനത്ത് 490 ടൺ ഓക്‌സിജൻ മാത്രമാണ് കേന്ദ്രം അനുവദിക്കുന്നതെന്ന് അദ്ദേഹം ആരോപണം ഉന്നയിച്ചു. കൂടാതെ കഴിഞ്ഞ ദിവസം വെറും 312 ടൺ മാത്രമാണ് അനുവദിച്ചതെന്നും, ഇത് തുടർന്നാൽ സംസ്‌ഥാനത്ത് നേരിടുന്ന ഓക്‌സിജൻ പ്രതിസന്ധി എങ്ങനെ മറികടക്കുമെന്നും അദ്ദേഹം ചോദിച്ചു.
Read also : ഓക്‌സിജൻ ക്ഷാമം; അടിയന്തിര നടപടിയുമായി പാലക്കാട് ജില്ലാ ഭരണകൂടം