റായ്‌പൂർ: രാഷ്‌ട്രീയത്തിൽ നിന്നും വിരമിക്കുന്നതിനെ കുറിച്ച് സൂചന നൽകി മുൻ കോൺഗ്രസ് അധ്യക്ഷയും യുപിഎ ചെയർപേഴ്‌സനുമായ സോണിയ ഗാന്ധി. കോൺഗ്രസിന്റെ വളർച്ചയിലെ നിർണായക വഴിത്തിരിവാണ് ഭാരത് ജോഡോ യാത്രയെന്ന് വിശേഷിപ്പിച്ച സോണിയ ഗാന്ധി, യാത്രയോടെ തന്റെ ഇന്നിങ്‌സ് അവസാനിക്കുമെന്നും പറഞ്ഞു. റായ്‌പൂരിൽ നടക്കുന്ന കോൺഗ്രസ് പ്‌ളീനറി സമ്മേളനത്തിൽ നേതാക്കളെ അഭിസംബോധന ചെയ്‌ത് സംസാരിക്കുക ആയിരുന്നു അവർ.
‘ഭാരത് ജോഡോ യാത്രയോടുകൂടി എന്റെ ഇന്നിങ്‌സ് അവസാനിക്കുമെന്നതാണ് എന്നെ ഏറ്റവും ആഹ്ളാദിപ്പിക്കുന്ന കാര്യം. യാത്ര ഒരു വഴിത്തിരിവായി. ഇന്ത്യയിലെ ജനങ്ങൾ ഐക്യവും സഹിഷ്‌ണുതയും സമത്വവും ആഗ്രഹിക്കുന്നുണ്ടെന്ന് ഇത് തെളിയിച്ചു’- സോണിയ ഗാന്ധി പറഞ്ഞു. രാജ്യവും കോൺഗ്രസ് പാർട്ടിയും ഒരുപോലെ വെല്ലുവിളി നേരിടുന്ന സമയമാണിത്. ബിജെപിയും ആർഎസ്എസും രാജ്യത്തെ ഓരോ സ്‌ഥാപനവും പിടിച്ചെടുക്കുകയും അട്ടിമറിക്കുകയും ചെയ്യുന്നുവെന്നും സോണിയ ഗാന്ധി ആരോപിച്ചു.
അതേസമയം, അംഗങ്ങൾക്ക് പുതിയ മാർഗനിർദ്ദേശവും കോൺഗ്രസ് നൽകി. പാർട്ടിക്കെതിരെ പരസ്യമായി വിമർശനം ഉന്നയിക്കരുത്, ലഹരി ഉപയോഗിക്കരുത്- അതുമായി ബന്ധപ്പെട്ട കേസുകളിൽ ഇടപെടരുത്, ദരിദ്രരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുക, പാർട്ടിയുടെ അംഗീകൃത നയങ്ങളെയും സാമൂഹിക നീതി, ജനാധിപത്യം എന്നിവ സംരക്ഷിക്കുന്നതിനുമായി പ്രവർത്തിക്കുക തുടങ്ങിയ നിർദ്ദേശങ്ങളാണ് പ്രവർത്തകർക്ക് നൽകിയിരിക്കുന്നത്.
Most Read: ‘കാപട്യക്കാരോട് ദാക്ഷിണ്യം ഉണ്ടാകില്ല’; സർക്കാർ ജീവനക്കാർക്ക് മുഖ്യമന്ത്രിയുടെ താക്കീത്