മുംബൈ: ലോക ടെസ്‌റ്റ് ചാമ്പ്യൻഷിപ് ഫൈനൽ വേദി സതാംണിലേക്ക് മാറ്റിയതായി ബിസിസിഐ പ്രസിഡണ്ട് സൗരവ് ഗാംഗുലി. ഇന്ത്യ-ന്യൂസിലൻഡ് ഫൈനൽ മൽസരം ജൂൺ 18 മുതൽ 22 വരെ ലോർഡ്‌സിൽ നടക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ വേദി മാറ്റാൻ ഐസിസി തീരുമാനം എടുക്കുകയായിരുന്നു.
സതാംപ്‌ടണിലെ ആധുനിക സൗകര്യങ്ങൾ കണക്കിലെടുത്താണ് പുതിയ തീരുമാനമെന്ന് ഐസിസിയുമായി അടുത്ത വൃത്തങ്ങൾ പറയുന്നു. എന്നാൽ തീരുമാനം ഐസിസി ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
മൽസരത്തിന്റെ തീയതിയിൽ മാറ്റമില്ല. നാട്ടിൽ നടന്ന ടെസ്‌റ്റ് പരമ്പരയിൽ ഇംഗ്ളണ്ടിനെ 3-1ന് കീഴടക്കിയാണ് ഇന്ത്യ ഫൈനലിലേക്ക് പ്രവേശിച്ചത്. പരമ്പര വിജയത്തോടെ റാങ്കിങ്ങിൽ ലോക ഒന്നാം നമ്പർ സ്‌ഥാനത്തേക്ക് ഇന്ത്യ മടങ്ങി എത്തുകയും ചെയ്‌തു.
എന്നാൽ ഏറ്റവും ഒടുവിൽ ന്യൂസിലൻഡിന് എതിരായി നടന്ന രണ്ട് ടെസ്‌റ്റുകളിലും ഇന്ത്യക്ക് പരാജയമായിരുന്നു ഫലം. എങ്കിലും കൂടുതൽ ആത്‌മവിശ്വാസത്തോടെ തന്നെയാവും ഇന്ത്യ ഫൈനലിന് ഇറങ്ങുകയെന്ന് ഗാംഗുലി മാദ്ധ്യമങ്ങളോട് പറഞ്ഞു.
Read Also: വിജയ് ഹസാരെ ട്രോഫി; ക്വാര്‍ട്ടറിൽ കാലിടറി കേരളം