കൊല്‍ക്കത്ത : ഹൃദയാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ 5 ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം സൗരവ് ഗാംഗുലി വീട്ടിലേക്ക് മടങ്ങി. കഴിഞ്ഞ ശനിയാഴ്‌ചയാണ് നെഞ്ചുവേദനയെ തുടര്‍ന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റനും, ബിസിസിഐ പ്രസിഡണ്ടുമായ സൗരവ് ഗാംഗുലിയെ കൊല്‍ക്കത്തയിലെ വുഡ്ലാന്‍ഡ്സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ആന്‍ജിയോപ്ളാസ്‌റ്റിക്ക് വിധേയനായ അദ്ദേഹത്തിന് നേരിയ തോതില്‍ ഹൃദയാഘാതമുണ്ടായെന്ന് ആശുപത്രി അധികൃതര്‍ വ്യക്‌തമാക്കിയിരുന്നു.
നിലവില്‍ ഗാംഗുലിയുടെ ആരോഗ്യനിലയില്‍ പ്രശ്‌നങ്ങള്‍ ഒന്നും തന്നെയില്ലെന്നും, ആരോഗ്യനില തൃപ്‌തികരമാണെന്നും ആശുപത്രി അധികൃതര്‍ വ്യക്‌തമാക്കി. വീട്ടില്‍ എത്തിയാലും എല്ലാ ദിവസവും പ്രത്യേക മെഡിക്കല്‍ സംഘം അദ്ദേഹത്തിന്റെ ആരോഗ്യനില പരിശോധിക്കും. അടുത്ത ഒരു മാസത്തിനുള്ളില്‍ അദ്ദേഹത്തിന്റെ ആരോഗ്യനില പഴയ രീതിയിലാകുമെന്ന് ആശുപത്രി അധികൃതര്‍ വ്യക്‌തമാക്കി. ആശുപത്രിയില്‍ നിന്ന് മടങ്ങുന്നതിന് മുന്‍പായി അദ്ദേഹം എല്ലാവരോടും തന്റെ നന്ദി അറിയിച്ചു. തന്നെ ചികില്‍സിച്ച ആരോഗ്യപ്രവര്‍ത്തകര്‍ക്കും, തനിക്ക് ആശംസകള്‍ അറിയിച്ച മറ്റെല്ലാവര്‍ക്കും നന്ദി അറിയിക്കുന്നതായും, താനിപ്പോള്‍ സുഖമായിരിക്കുന്നുവെന്നും, ഉടന്‍ തന്നെ പൂര്‍ണ ആരോഗ്യവാനാകും എന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ശനിയാഴ്‌ച രാവിലെ വീട്ടിലെ ജിംനേഷ്യത്തില്‍ പരിശീലനം നടത്തുന്നതിനിടെയാണ് അദ്ദേഹത്തിന് നെഞ്ചുവേദന അനുഭവപ്പെട്ടത്. തുടര്‍ന്ന് കൊൽക്കത്തയിലെ വുഡ്ലാന്‍ഡ്സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഗാംഗുലിയെ ആന്‍ജിയോപ്ളാസ്‌റ്റിക്ക് വിധേയനാക്കി. എന്നാല്‍ ആന്‍ജിയോപ്ളാസ്‌റ്റിക്ക് തുടരേണ്ട ആവശ്യമില്ലെന്ന് ആശുപത്രി അധികൃതർ വ്യക്‌തമാക്കി. ആശുപത്രിയില്‍ ചികിൽസയില്‍ കഴിഞ്ഞിരുന്ന ഗാംഗുലിയെ മമ്ത ബാനര്‍ജിയടക്കമുള്ള പ്രമുഖര്‍ സന്ദര്‍ശിച്ചിരുന്നു. കൂടാതെ പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ദേഹത്തെ ഫോണില്‍ വിളിച്ച് ആരോഗ്യവിവരം തിരക്കി.
Read also : ‘അബ്‌കി ബാര്‍ ട്രംപ് സര്‍ക്കാര്‍’ മോദിയുടെ നിലവിളി മറക്കരുത്; പ്രശാന്ത് ഭൂഷണ്‍