മാഡ്രിഡ്: കോവിഡ് പ്രതിരോധ വാക്‌സിൻ സ്വീകരിക്കാൻ വിസമ്മതിക്കുന്ന ആളുകളുടെ പേരുവിവരങ്ങൾ പ്രത്യേകം സൂക്ഷിക്കുമെന്ന് സ്‌പെയിൻ. ഇതിന് വേണ്ടി പ്രത്യേക പട്ടിക തയാറാക്കുകയും വിവരങ്ങൾ മറ്റ് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളുമായി പങ്കുവെക്കുമെന്നും സ്‌പെയിൻ ആരോഗ്യ മന്ത്രി അറിയിച്ചു.
പട്ടികയിലെ വിവരങ്ങൾ ജനങ്ങൾക്കോ പൊതുമേഖലയിൽ ജോലി ചെയ്യുന്നവർക്കോ ലഭ്യമാകില്ലെന്ന് ആരോഗ്യ മന്ത്രി ‘സാൽവഡോർ ഇല്ല’ പറഞ്ഞു. വൈറസ് വ്യാപനം തടയാനുള്ള ഏറ്റവും ഫലപ്രദമായ മാർഗം എല്ലാവർക്കും പ്രതിരോധ കുത്തിവെപ്പ് നൽകുക എന്നതാണെന്ന് ഇല്ല വ്യക്‌തമാക്കി.
യൂറോപ്പിലെ ഏറ്റവും കൂടുതൽ വൈറസ് ബാധിച്ച രാജ്യങ്ങളിൽ ഒന്നാണ് സ്‌പെയിൻ. കഴിഞ്ഞ ആഴ്‌ച യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ അംഗീകാരം നേടിയ ഫൈസർ-ബയേൺടെക് വാക്‌സിനാണ് സ്‌പെയിനിൽ ഉപയോഗിക്കുന്നത്.
തിങ്കളാഴ്‌ച മാദ്ധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ വാക്‌സിനേഷൻ നിർബന്ധമില്ലെന്ന് ഇല്ല അറിയിച്ചിരുന്നു. എന്നാൽ, വാക്‌സിൻ സ്വീകരിക്കാൻ താൽപര്യമില്ലാത്തവർ പ്രത്യേകം തയാറാക്കുന്ന പട്ടികയിൽ രജിസ്‌റ്റർ ചെയ്യണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. മറ്റ് രാജ്യങ്ങൾക്ക് കൈമാറുമെങ്കിലും പട്ടികയിലെ ഡാറ്റ വളരെ സുരക്ഷിതമായിരിക്കുമെന്ന് ഇല്ല ഉറപ്പ് നൽകി.
നിലവിലെ കണക്കുകൾ പ്രകാരം വാക്‌സിനേഷൻ നിരസിച്ച പൗരൻമാരുടെ എണ്ണം 28 ശതമാനമായി കുറഞ്ഞിട്ടുണ്ട്. നവംബറിൽ ഇത് 47 ശതമാനം ആയിരുന്നു. അതേസമയം, തിങ്കളാഴ്‌ച സ്‌പെയിനിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 50,000 കടന്നു. രോഗവ്യാപന സമയത്ത് 1.8 ദശലക്ഷത്തിലധികം കേസുകളാണ് ഇവിടെ റിപ്പോർട്ട് ചെയ്‌തിട്ടുള്ളത്.
Also Read: അതിവ്യാപന ശേഷിയുള്ള വൈറസ്; ഇന്ത്യയില്‍ ആറ് കേസുകള്‍