തിരുവനന്തപുരം: ഡോളർ കടത്ത് കേസുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ പ്രതികരിച്ച് സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണൻ. സ്‌പീക്കറേ നീക്കണമെന്നുള്ള എം ഉമ്മർ എംഎൽഎയുടെ നോട്ടീസ് ചർച്ച ചെയ്‌ത് ഉചിതമായ തീരുമാനം എടുക്കുമെന്ന് അദ്ദേഹം അറിയിച്ചു. അസി.പ്രൈവറ്റ് സെക്രട്ടറി അയ്യപ്പനെതിരെയുള്ള കേന്ദ്ര ഏജൻസികളുടെ അന്വേഷണം ഒരു രീതിയിലും തടസപ്പെടുത്തില്ലെന്നും അദ്ദേഹം ഉറപ്പ് നൽകി. വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നടപടിക്രമങ്ങൾ പാലിച്ചാൽ കേന്ദ്ര ഏജൻസികളുടെ ഒരു അന്വേഷണത്തെയും തടസപ്പെടുത്തില്ല എന്നുതന്നെയാണ് നിയമസഭാ സെക്രട്ടറിയും അന്വേഷണ ഏജൻസിയെ അറിയിച്ചത്. സ്‌പീക്കറുടെ അനുമതിയില്ലാതെ സഭയുടെ അധികാര പരിധിയിലെ സ്‌ഥലത്തുള്ള ആളുടെ മേൽ നിയമനടപടി സാധ്യമല്ലെന്ന് നിയമസഭാ ചട്ടം 165ൽ പരാമർശിച്ചിട്ടുണ്ടെന്ന് ശ്രീരാമകൃഷ്‌ണൻ ചൂണ്ടിക്കാട്ടി. ഇത് സാമാജികർ ഉൾപ്പടെ എല്ലാവർക്കും ബാധകമാണ്.
നടപടിക്രമം പാലിച്ച് അന്വേഷണ ഏജൻസികൾ നോട്ടീസ് നൽകിയാൽ തുടർനടപടികൾ സ്വീകരിക്കുമെന്ന് തന്നെയാണ് സ്‌പീക്കറുടെ പക്ഷം. ഇക്കാര്യത്തിൽ താൻ ഭയക്കേണ്ട കാര്യമില്ലെന്നും അന്വേഷണ ഏജൻസികളിൽ നിന്ന് തനിക്ക് നോട്ടീസ് ലഭിച്ചിട്ടില്ലെന്നും സ്‌പീക്കർ വ്യക്‌തമാക്കി. സ്വർണക്കടത്ത് വിഷയത്തിൽ തന്റെ ഭാഗത്ത് തെറ്റില്ലെന്ന് നൂറുശതമാനം വിശ്വാസമുണ്ട്. 40 വർഷമായി പൊതുപ്രവർത്തന രംഗത്തുള്ള താൻ അനധികൃതമായി എന്തെങ്കിലും നിക്ഷേപം ഉണ്ടാക്കിയെന്ന് തെളിഞ്ഞാൽ പ്രവർത്തനം അവസാനിപ്പിക്കണമെന്നും സ്‌പീക്കർ പറയുന്നു.
സ്വർണക്കടത്ത് കേസിൽ സ്‌പീക്കറുടെ ഓഫീസിനെതിരെ തെളിവുണ്ടോ ഇല്ലയോ എന്ന കാര്യം തനിക്ക് പറയാനാകില്ല. അസി.പ്രൈവറ്റ് സെക്രട്ടറിയെ ചോദ്യം ചെയ്യുന്നത് എന്തിനാണെന്ന് അന്വേഷണ ഏജൻസികൾക്ക് മാത്രമേ അറിയുകയുള്ളുവെന്നും സ്‌പീക്കർ കൂട്ടിച്ചേർത്തു.
Also Read: ഡോളര്‍ കടത്ത് കേസ്; കെ അയ്യപ്പന് വീണ്ടും കസ്‌റ്റംസ് നോട്ടീസ്