കൊല്ലം: ഭാരവാഹികളുടെ പട്ടിക അറിയിക്കാനായി ബിജെപി സംസ്‌ഥാന നേതൃത്വം കീഴ്ഘടകങ്ങൾക്ക് നൽകിയ എക്‌സൽ ഷീറ്റിൽ ജാതി രേഖപ്പെടുത്താൻ പ്രത്യേക കോളം. ജില്ല, മണ്ഡലം, പഞ്ചായത്ത് ഭാരവാഹികളുടെ പേരുവിവരം രേഖപ്പെടുത്താനുള്ള ഷീറ്റിലാണ് ജാതി ചോദിച്ചിരിക്കുന്നത്. പാർട്ടി ഘടകങ്ങളിൽ ഇത് വലിയ വിവാദമാവുകയാണ്. മുൻപെങ്ങും ഇങ്ങനെയൊരു രീതി പാർട്ടിയിൽ ഉണ്ടായിട്ടില്ലെന്നാണ് പലരും വ്യക്‌തമാക്കുന്നത്.
പേര്, സംഘടനാ ചുമതല, മൊബൈൽ നമ്പർ, ജനന തീയതി, ഇ-മെയിൽ വിലാസം, ജാതി, വിദ്യാഭ്യാസ യോഗ്യത, മേൽവിലാസം എന്ന ക്രമത്തിലാണ് എക്‌സൽ ഷീറ്റിൽ വ്യക്‌തിവിവരം അയക്കേണ്ടത്. ബിജെപി ഔദ്യോഗികമായി പുറത്തിറക്കിയ സർക്കുലറുകളിൽ ജാതിയുടെ കാര്യം പരാമർശിച്ചിട്ടില്ല. എന്നാൽ ഭാരവാഹികളെ നിശ്‌ചയിക്കുമ്പോൾ ‘ജാതി സന്തുലനം’ പാലിക്കണമെന്ന കർശന നിർദ്ദേശമാണ് പാർട്ടി ഘടകങ്ങൾക്ക് നേതൃത്വം വാക്കാൽ നൽകിയത്.
ഇതുമൂലം മികവുള്ള പ്രാദേശിക നേതാക്കൾക്ക് അവസരം നഷ്‌ടമായതോടെ വിവാദം പുകഞ്ഞു. മേഖല സംഘടനാ സെക്രട്ടറിമാർ അടക്കമുള്ള നേതാക്കളുടെ നിർദ്ദേശപ്രകാരം ജാതി സന്തുലനത്തിന്റെ പേരിൽ പലരെയും ഒഴിവാക്കിയതായി ആക്ഷേപമുയർന്നു. കൃഷ്‌ണദാസ് പക്ഷത്തെ ചില പ്രമുഖ പ്രാദേശിക നേതാക്കളെ ‘വെട്ടാ’നും ജാതി ആയുധമാക്കിയതായി ആരോപണമുണ്ട്. നേരത്തെ സംസ്‌ഥാന സമിതിയംഗങ്ങളെ തീരുമാനിച്ചപ്പോഴും ജാതി പ്രധാന ഘടകമായിരുന്നു.
എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്നതിന്റെ ഭാഗമായാണ് ജാതി രേഖപ്പെടുത്തുന്നതെന്ന് ചില നേതാക്കൾ കീഴ്‌ഘടകങ്ങളോടു പറഞ്ഞു. എന്നാൽ സംഘടനയുടെ ചരിത്രത്തിൽ ഇതുവരെ ജാതിനോക്കി നേതാക്കളെ തീരുമാനിച്ചിട്ടില്ലെന്ന് മുൻ സംസ്‌ഥാന ജനറൽ സെക്രട്ടറി പിപി മുകുന്ദൻ ചൂണ്ടിക്കാട്ടി. ഇത് പ്രവർത്തകരുടെ ഇടയിൽ ജാതിചിന്ത വളർത്താനേ ഉപകരിക്കൂവെന്നും അദ്ദേഹം പറഞ്ഞു.
Read Also: കാലടി സർവകലാശാല വിവാദം; പരീക്ഷ പാസാവാതെ എംഎ പ്രവേശനം നേടിയവരെ പുറത്താക്കും