വയനാട് : ജില്ലയിലെ വന്യജീവി സങ്കേതത്തിൽ നടത്തിയ പഠനത്തിൽ 84 ഇനം തുമ്പികളെ കൂടി കണ്ടെത്തി. കേരള വനം വന്യജീവി വകുപ്പ്, ഫേൺസ് നേച്ചർ കൺസർവേഷൻ സൊസൈറ്റി എന്നിവർ ചേർന്നു സൊസൈറ്റി ഫോർ ഒഡോനേറ്റ് സ്‌റ്റഡീസിന്റെ സാങ്കേതിക സഹായത്തോടെയാണ് പഠനം നടത്തിയത്. 49 ഇനം കല്ലൻ തുമ്പികളെയും 35 ഇനം സൂചി തുമ്പികളെയും ആണ് ഇവിടെ കണ്ടെത്തിയത്. ഇവയിൽ തന്നെ 15 എണ്ണം പശ്‌ചിമഘട്ടത്തിൽ മാത്രം കാണപ്പെടുന്നവയാണ്.
2020 ഓഗസ്‌റ്റ് മുതൽ നവംബർ 2020 വരെ നടത്തിയ പഠനത്തിൽ 33 കുളങ്ങളും 28 കാട്ടരുവികളും 12 ചതുപ്പുകളും സംഘം പഠനവിധേയമാക്കിയത്. തുമ്പികൾ ജലജന്യ ഷഡ്പദം ആയതിനാലും തുമ്പികളുടെ ലാർവകൾ ജലത്തിൽ വസിക്കുന്നതിനാലും വന്യജീവി സങ്കേതങ്ങളിലെ ജലാശയങ്ങളോട് ചേർന്നാണു പഠനങ്ങൾ നടത്തിയത്.
കേരളത്തിൽ ആദ്യമായി കണ്ടെത്തിയ ചതുപ്പ് വിരിച്ചിറകൻ (Indolestes pulcherrimus) എന്ന സൂചിത്തുമ്പി, ചെറുനീലി തുമ്പി (Amphiallagma parvum), പാണ്ടൻ കരിമുത്തൻ (Indothemis limbata), തുടങ്ങിയ ഒട്ടേറെ അപൂർവ തുമ്പികളുടെ സാന്നിധ്യവും കണ്ടെത്താനായി. കൂടാതെ വരും വർഷങ്ങളിൽ കൂടുതൽ പഠനങ്ങൾ നടത്തുമെന്നും വയനാട് വന്യജീവി സങ്കേതം വൈൽഡ് ലൈഫ് വാർഡൻ എസ് നരേന്ദ്ര ബാബു വ്യക്‌തമാക്കി.
Read also : ജില്ലയിലെ ഹോട്ടലുകളിൽ സുരക്ഷാ പരിശോധന ഇന്ന് മുതൽ