പാലക്കാട്: ജില്ലയിലെ മുഴുവൻ ഹോട്ടലുകളുടെയും ഭക്ഷണശാലകളുടെയും സുരക്ഷാ സംവിധാനം പരിശോധിക്കാൻ ഒരുങ്ങി അഗ്‌നിശമന സേന. ഞായറാഴ്‌ച മുതൽ മൂന്ന് ദിവസം വിവിധ സ്‌ക്വാഡുകളായി തിരിഞ്ഞ് പരിശോധിക്കുമെന്ന് ജില്ലാ ഫയർ ഓഫീസർ അരുൺ ഭാസ്‌കർ പറഞ്ഞു. പൊതുസുരക്ഷാ സംവിധാനം, ഫയർ എക്‌സിറ്റ്, എൽപിജി സിലിൻഡറുകൾ സൂക്ഷിച്ചിരിക്കുന്ന സ്‌ഥലം, അടുക്കള, അപകടമുണ്ടാവാൻ സാധ്യതയുള്ള മറ്റിടങ്ങൾ എന്നിവ പരിശോധിക്കും.
പാളിച്ച കണ്ടെത്തിയാൽ സ്‌ഥാപനത്തിനും തദ്ദേശ സ്‌ഥാപനത്തിനും നോട്ടീസ് നൽകും. സുരക്ഷാ സംവിധാനം ഒരുക്കാത്ത സ്‌ഥാപനങ്ങളുടെ ലൈസൻസ് പുതുക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കും. 10 മാസത്തിനിടെ 1500 കെട്ടിടങ്ങളിലാണ് ഫയർഫോഴ്‌സ് സുരക്ഷാ പരിശോധന നടത്തിയത്. 70 ശതമാനം കെട്ടിടങ്ങളിലും മതിയായ സുരക്ഷാസംവിധാനം ഇല്ലാതെയാണ് പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തി.
ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ നടപടിക്കായി അതത് തദ്ദേശ സ്‌ഥാപനങ്ങൾക്കും കളക്‌ടർക്കും കൈമാറി. വെള്ളിയാഴ്‌ച സ്‌റ്റേഡിയം ബൈപ്പാസിലെ രണ്ട് ഭക്ഷണശാലകൾ കത്തി നശിച്ചിരുന്നു. രണ്ടിടത്തും തീയണക്കാൻ സംവിധാനം ഒരുക്കിയിട്ടില്ലെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. ഇരുപതോളം തൊഴിലാളികൾ ഓടി രക്ഷപ്പെടുകയായിരുന്നു. സിലിണ്ടറുകൾ പൊട്ടിത്തെറിക്കാതെ ഫയർഫോഴ്‌സ് പുറത്തെടുത്തതിനാൽ അപകടത്തിന്റെ തീവ്രത കുറക്കാനായി.
Read Also: ആരോഗ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധവുമായി യുവമോർച്ച