തിരുവനന്തപുരം: പുനർ നിശ്‌ചയിച്ച വേഗപരിധി യാത്രക്കാരെ അറിയിക്കുന്നതിന് സംസ്‌ഥാനത്തെ റോഡുകളിൽ മുന്നറിയിപ്പ് ബോർഡുകൾ സ്‌ഥാപിക്കാൻ തീരുമാനം. ജൂലൈ 31നകം മുന്നറിയിപ്പ് ബോർഡുകൾ സ്‌ഥാപിക്കാൻ ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു. സംസ്‌ഥാനത്തുടനീളം ആവശ്യമായ സ്‌ഥലങ്ങളിൽ ബോർഡുകൾ സ്‌ഥാപിക്കും.
വിവിധ തരത്തിൽപ്പെട്ട വാഹനങ്ങളുടെ വേഗപരിധി സൂചിപ്പിക്കുന്ന ബോർഡുകൾ യാത്രക്കാർക്ക് മനസിലാകുന്ന വിധത്തിലാണ് തയ്യാറാക്കേണ്ടതെന്നും യോഗം തീരുമാനിച്ചു. സംസ്‌ഥാനത്തെ നിരത്തുകളിലെ നോ പാർക്കിങ് സ്‌ഥലങ്ങളിലും മുന്നറിയിപ്പ് ബോർഡുകൾ സ്‌ഥാപിക്കാനും മന്ത്രി നിർദ്ദേശം നൽകി. ഉന്നതതല യോഗത്തിൽ ഗതാഗത സെക്രട്ടറി ബിജു പ്രഭാകർ, ട്രാൻസ്‌പോർട്ട് കമ്മീഷണർ എസ് ശ്രീജിത്ത്, അഡീഷണൽ ട്രാൻസ്‌പോർട്ട് കമ്മീഷണർ പ്രമോജ് ശങ്കർ തുടങ്ങിയവർ പങ്കെടുത്തു.
Most Read: സംസ്‌ഥാനത്ത് കനത്ത മഴ; നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് നാളെ അവധി