തിരുവനന്തപുരം: സംസ്‌ഥാനത്ത് അതിതീവ്ര മഴ തുടരുന്നു. മിക്ക ജില്ലകളിലും കനത്ത മഴ മൂലം നിരവധി നാശനഷ്‌ടങ്ങൾ റിപ്പോർട് ചെയ്യുന്നുണ്ട്. അതിതീവ്ര മഴ മുന്നറിയിപ്പിനെ തുടർന്ന് നാളെ കാസർഗോഡ്, കോട്ടയം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. പത്തനംതിട്ടയിൽ രണ്ടു താലൂക്കുകൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
കാസർഗോഡ്, കോട്ടയം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ പ്രൊഫഷണൽ കോളേജ് ഉൾപ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്കുമാണ് അവധി. എന്നാൽ, മുൻകൂട്ടി നിശ്‌ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല. പത്തനംതിട്ട തിരുവല്ല താലൂക്കിൽ 17 ദുരിതാശ്വാസ ക്യാമ്പുകളും മല്ലപ്പളളിയിൽ പത്ത് ദുരിതാശ്വാസ ക്യാമ്പുകളും വിവിധ വിദ്യാഭ്യാസ സ്‌ഥാപനങ്ങളിലായി പ്രവർത്തിക്കുന്നതിനാൽ തിരുവല്ല, മല്ലപ്പള്ളി താലൂക്കുകളിൽ അങ്കണവാടികൾ മുതൽ പ്രൊഫഷനൽ കോളേജുകൾ വരെ അവധിയായിരിക്കും.
അതേസമയം, സംസ്‌ഥാനത്ത് കനത്ത മഴയിൽ വ്യാപക നാശനഷ്‌ടങ്ങൾ റിപ്പോർട് ചെയ്‌തു. പാലക്കാട് ജില്ലയിൽ 12 വീടുകൾ ഭാഗികമായി തകർന്നു. ചിറ്റൂരിൽ ഒരു വീട് പൂർണമായും തകർന്നു. കോഴിക്കോട് ഒഴുക്കിൽപ്പെട്ട് യുവാവിനെ കാണാതായി. ഏറാമല കൊമ്മിണേരി പാലത്തിൽ നിന്ന് കനാലിലേക്ക് വീണ യുവാവിനെയാണ് കാണാതായത്. പുളിയുള്ള പറമ്പത്ത് ബിജീഷാണ് മീൻ പിടിക്കുന്നതിനിടെ കനാലിൽ വീണത്. യുവാവിനായി തിരച്ചിൽ നടത്തുകയാണ്.
മലപ്പുറത്ത് മിന്നൽ ചുഴലിയിൽ നിരവധി മരങ്ങൾ കടപുഴകി വീണു. പതിനഞ്ചിലേറെ വീടുകൾക്ക് കേടുപാടുകൾ പറ്റി. വൈദ്യുതിബന്ധം പൂർണമായും തകരാറിലായി. കണ്ണൂരിൽ വെള്ളക്കെട്ടിൽ വീണ് ഒരുമരണം റിപ്പോർട് ചെയ്‌തു. കണ്ണൂർ സിറ്റിയിൽ ടി ബഷീറാണ് മരിച്ചത്. വീടിന് മുന്നിലെ വെള്ളക്കെട്ടിലേക്ക് അബദ്ധത്തിൽ വീഴുകയായിരുന്നു. കണ്ണൂരിൽ 12 വീടുകൾ ഭാഗികമായി തകർന്നു. മതിലിടിഞ്ഞു രണ്ടുപേർക്ക് പരിക്കുമുണ്ട്.
Most Read: ശരത് പവാറിനെ നീക്കി; എൻസിപി ദേശീയ അധ്യക്ഷ സ്‌ഥാനത്ത് അജിത് പവാർ