മുംബൈ: എൻസിപി പിളർന്നതോടെ ദേശീയ അധ്യക്ഷ സ്‌ഥാനത്ത് നിന്നും ശരത് പവാറിനെ നീക്കി അജിത് പവാർ പക്ഷം. അധ്യക്ഷ സ്‌ഥാനത്തേക്ക് അജിത് പവാറിനെ തെരഞ്ഞെടുത്തതായി തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിരിക്കുകയാണ് അജിത് വിഭാഗം. 42 എംഎൽഎമാരുടെ പിന്തുണയുണ്ടെന്നാണ് അജിത് പക്ഷത്തിന്റെ അവകാശവാദം. ഇന്നത്തെ യോഗത്തിന് 29 പേരാണ് അജിത്തിനൊപ്പം പങ്കെടുത്തത്.
ശരത് പവാറിന്റെ യോഗത്തിൽ 13 പേരെത്തി. അയോഗ്യരാക്കപ്പെടാതിരിക്കാൻ 36 പേരുടെ പിന്തുണയാണ് അജിത് പവാറിന് ആവശ്യം. ഇപ്പോഴത്തെ അവസ്‌ഥയിൽ ഏഴ് എംഎൽഎമാരുടെ പിന്തുണ കൂടി ആവശ്യമുണ്ട്. ഇരു യോഗങ്ങൾക്കും പങ്കെടുക്കാതിരുന്ന 11 പേരുടെ നിലപാടാണ് ഇനി നിർണായകമാവുക. എൻസിപിക്ക് മഹാരാഷ്‌ട്രയിൽ 53 എംഎൽഎമാരാണുള്ളത്.
അതിനിടെ, പാർട്ടിയുടെ പേരും ചിഹ്‌നവും ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് അപേക്ഷ സമർപ്പിച്ചിരിക്കുകയാണ് അജിത് പവാർ. എന്നാൽ, തങ്ങളുടെ ഭാഗം കേൾക്കാതെ തീരുമാനം എടുക്കരുതെന്ന് ശരത് പവാർ പക്ഷവും ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, എൻസിപി പിളർത്തി മഹാരാഷ്‌ട്രയിൽ എൻഡിഎ സഖ്യത്തിനൊപ്പം ചേർന്ന അജിത് പവാർ, ശരത് പവാറിനെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തി.
83 വയസായില്ലേ, അവസാനിപ്പിച്ചുകൂടെ എന്ന് ശരത് പവാറിനോട് സഹോദര പുത്രനായ അജിത് പവാർ ചോദിച്ചു. എന്നാണ് ഇതൊക്കെ നിർത്തുക. റിട്ടയർമെന്റ് പ്രായം എല്ലാവർക്കും ഉണ്ട്. ഐഎഎസുകാർ 60 വയസിൽ വിരമിക്കുന്നുവെന്നും ബിജെപിയിലും ഉണ്ട് 75 വയസ് വിരമിക്കൽ പ്രായമെന്നും അജിത് കുമാർ പറഞ്ഞു. മഹാരാഷ്‌ട്ര മുഖ്യമന്ത്രിയാകാൻ താൻ ആഗ്രഹിച്ചിരുന്നുവെന്നും അജിത് പവാർ തുറന്നടിച്ചു.
ബിജെപിക്കൊപ്പം ചേരാൻ എൻസിപിയുടെ മുഴുവൻ എംഎൽഎമാർക്കും നേരത്തെ തന്നെ താൽപര്യം ഉണ്ടായിരുന്നു. ഞങ്ങളുടെ നിലപാട് അംഗീകരിക്കാൻ തയ്യാറാകണമെന്ന് ശരത് പവാറിനോട് അന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും, ബിജെപിക്കൊപ്പം നിൽക്കാൻ താൽപര്യമുള്ള എംഎൽഎമാർ കത്ത് ഒപ്പിട്ടു നൽകിയിരുന്നുവെന്നും അജിത് പവാർ പറഞ്ഞു.
Most Read: വ്യാജ ലഹരിമരുന്ന് കേസ്; ഷീല സണ്ണിക്കെതിരായ എഫ്‌ഐആർ ഹൈക്കോടതി റദ്ദാക്കി