പാലക്കാട്: ആർഎസ്‌എസ് പ്രവർത്തകൻ ശ്രീനിവാസന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നാലുപേർ കസ്‌റ്റഡിയിലായെന്ന് എഡിജിപി വിജയ് സാഖറെ. ഇവരുടെ അറസ്‌റ്റ് ഉടൻ രേഖപ്പെടുത്തുമെന്നും എഡിജിപി അറിയിച്ചു. കേസിൽ ആകെ 16 പ്രതികളാണുള്ളതെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
കേസിലെ പ്രതികളെയെല്ലാം പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈർ കൊല്ലപ്പെട്ട രാത്രി ജില്ലാ ആശുപത്രിയുടെ മോർച്ചറിക്ക് പിന്നിലുള്ള ഗ്രൗണ്ടിൽ വെച്ചാണ് പ്രതികൾ ഗൂഢാലോചന നടത്തിയത്. പിറ്റേദിവസം രാവിലെ കൊല്ലേണ്ട ആളാരാണെന്ന് തീരുമാനിച്ചു. ഇതിൽ ആറുപേരാണ് ശ്രീനിവാസനെ കൊല്ലാനായി പോയതെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
പാലക്കാട് ജില്ലക്കാരായ റിസ്‌വാൻ, സഹദ്, റിയാസ് ഖാൻ എന്നിവരാണ് നിലവിൽ പോലീസ് കസ്‌റ്റഡിയിലുള്ളത്. എന്നാൽ, ഇവരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. അതേസമയം, ശ്രീനിവാസനെ കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ പ്രതികളുണ്ടെന്നാണ് പോലീസ് പറയുന്നത്. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ആറുപേർക്ക് പുറമേ മറ്റ് നാലുപേർ കൂടി സംഭവ സ്‌ഥലത്ത് ഉണ്ടായിരുന്നു. ശ്രീനിവാസനെ കൊല്ലാനെത്തിയ ആറംഗ സംഘത്തിന് നേരെ എന്തെങ്കിലും പ്രത്യാക്രമണം ഉണ്ടായാലോ പദ്ധതി പാളിയാലോ അത് നേരിടാൻ വേണ്ടിയാണ് ഈ നാലംഗ സംഘത്തെ നിയോഗിച്ചിരുന്നത്.
കൊലപാതകത്തിന് ശേഷം പ്രതികളിൽ ചിലർ ജില്ലാ ആശുപത്രി പരിസരത്തേക്ക് തിരിച്ചെത്തിയതായും പോലീസ് കണ്ടെത്തി. നിലവിൽ കസ്‌റ്റഡിയിലുള്ള നാലുപേരും കൊലയാളി സംഘത്തിനൊപ്പം പോയവരാണെന്നാണ് സൂചന. അതേസമയം, കേസിലെ മുഖ്യപ്രതികളെല്ലാം ഇപ്പോഴും ഒളിവിലാണ്. ഇവരെ പിടികൂടാനായി പോപ്പുലർ ഫ്രണ്ടിന്റെ ശക്‌തി കേന്ദ്രങ്ങളിലടക്കം പോലീസ് തിരച്ചിൽ തുടരുകയാണ്.
Most Read: ദിലീപിന്റെ ജാമ്യം റദ്ദാക്കണം; തെളിവുകൾ കോടതിക്ക് കൈമാറി, ഹരജി 26ന് പരിഗണിക്കും