പാലക്കാട്: ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷക് ശ്രീനിവാസന്റെ കൊലപാതക കേസിൽ പ്രതികൾ എന്ന് സംശയിക്കുന്ന രണ്ടുപേർ പോലീസ് കസ്‌റ്റഡിയിൽ. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത ഒരാളുടെ സഹോദരൻ ഉൾപ്പെടെയാണ് കസ്‌റ്റഡിയിൽ ഉള്ളത്. കേസുമായി ബന്ധപ്പെട്ട് രണ്ട് ഇരുചക്ര വാഹനങ്ങളും പോലീസ് കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്.
അതേസമയം, ഇരട്ട കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതികളെന്ന് സംശയിക്കുന്നവരുടെ മുപ്പതിലധികം ഫോണുകൾ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഫോൺ വിളി രേഖകൾ പരിശോധിച്ചു പ്രതികളിലേക്ക് എത്താനാണ് പോലീസിന്റെ ശ്രമം. പിടിച്ചെടുത്ത ഫോണുകൾ സൈബർ സെല്ലിന് കൈമാറി. ഫോൺ വിളികളിൽ നിന്ന് തെളിവ് ലഭിക്കുമെന്നാണ് പ്രതീക്ഷ.
സുബൈർ വധക്കേസിലെ പ്രതികളെ കുറിച്ച് വ്യക്‌തമായ സൂചനകൾ ലഭിച്ചിട്ടുണ്ടെന്നാണ് പോലീസ് അറിയിക്കുന്നത്. പ്രതികളെന്ന് സംശയിക്കുന്ന ചിലരെ കസ്‌റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുന്നുണ്ട്. പ്രതികളെ ഉടൻ അറസ്‌റ്റ് ചെയ്യുമെന്നും എഡിജിപി വിജയ് സാഖറെ അറിയിച്ചിരുന്നു. അതേസമയം, ഇരട്ടക്കൊലയുടെ പശ്‌ചാത്തലത്തിൽ സർക്കാർ വിളിച്ച സർവകക്ഷി ഇന്ന് പാലക്കാട് ചേരും.
ഇന്ന് വൈകിട്ട് 3.30ന് കളക്‌ടറേറ്റ് കോൺഫറൻസ് ഹാളിൽ മന്ത്രി കെ കൃഷ്‌ണൻ കുട്ടിയുടെ അധ്യക്ഷതയിലാണ് സർവകക്ഷി യോഗം ചേരുക. സ്‌പീക്കർ എംബി രാജേഷും സർവകക്ഷി യോഗത്തിൽ പങ്കെടുക്കും. ബിജെപി, പോപ്പുലർ ഫ്രണ്ട് പ്രതിനിധികൾക്കൊപ്പം മറ്റ് രാഷ്‌ട്രീയ പാർട്ടികളുടെയും സംഘടനകളുടെയും ജനപ്രതിനിധികളും ഉദ്യോഗസ്‌ഥരും യോഗത്തിൽ പങ്കെടുക്കും.
Most Read: നടിയെ ആക്രമിച്ച കേസ്; അനൂപിനെയും സുരാജിനെയും നാളെ ചോദ്യം ചെയ്യും