മുംബൈ: ഇന്ന് മൂംബൈ ഏകതാ ഉദ്യാനിൽ സമാപിച്ച എസ്‌എസ്‌എഫ് ഗോൾഡൻ ഫിഫ്റ്റി ദേശീയ സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തവേയാണ് ഗ്രാൻഡ് മുഫ്‌തിയുടെ വാക്കുകൾ.
ഭരണഘടനയുടെ ജീവവായുവായ ജനാധിപത്യം, മതേതരത്വം എന്നിവക്ക് പരുക്കേൽക്കാതെ നോക്കേണ്ടതുണ്ട്. ധാരാളം മതങ്ങളും, ജാതി ഉപജാതികളും തുടങ്ങി പലരീതിയിൽ വ്യത്യസ്‌തകളുള്ള ഇന്ത്യയിലെ വൈവിധ്യങ്ങളെ അംഗീകരിക്കാനാണ് ഭരണഘടന ആവശ്യപ്പെടുന്നതെന്നും ഇദ്ദേഹം ഓർമപ്പെടുത്തി.
‘ഒരു സംസ്‌കാരം മാത്രം പ്രതിഫലിപ്പിക്കുകയും രാജ്യത്തിന്റെ ബഹുസ്വര ജീവിതത്തിന് മുറിവേൽപ്പിക്കുകയും ചെയ്യുന്നത് ഇന്ത്യയുടെ കെട്ടുറപ്പിനെ ബാധിക്കും. ഫെഡറൽ സംവിധാനങ്ങളെ തകർക്കുന്ന ഏകീകരണങ്ങളെല്ലാം രാജ്യത്തെ ദോഷകരമായി ബാധിക്കും. ദളിതർ, ന്യൂനപക്ഷങ്ങൾ, മറ്റു പിന്നാക്ക ജനവിഭാഗങ്ങൾ തുടങ്ങി ഭൂരിപക്ഷം വരുന്ന പാർശ്വവൽകൃത വിഭാഗങ്ങളുടെ പുരോഗതിക്കായി ഭരണഘടന വിഭാവനം ചെയ്‌തിട്ടുള്ള ആശയങ്ങളെല്ലാം കാര്യക്ഷമമായി നടപ്പിലാക്കപ്പെടണം.‘-എപി അബൂബക്കർ മുസ്‌ലിയാർ പറഞ്ഞു.
‘നമ്മൾ ഇന്ത്യൻ ജനത എന്ന ഭരണഘടനയുടെ ആമുഖവാക്യം രാജ്യം എന്ന നിലയിൽ നമ്മുടെ എല്ലാ നാനാത്വങ്ങളെയും അംഗീകരിച്ചു കൊണ്ടുളള പ്രഖ്യാപനമാണ്. എസ്‌എസ്‌എഫ് സമ്മേളന പ്രമേയമായി അത് സ്വീകരിച്ചത് രാജ്യത്തെ ബഹുസ്വരതക്ക് കരുത്തുപകരാൻ വേണ്ടിയാണ്.‘ -ഗ്രാൻഡ് മുഫ്‌തി എപി അബൂബക്കർ മുസ്‌ലിയാർ കൂട്ടിച്ചേർത്തു.
സൗഹാർദ്ദവും സ്‌നേഹവും പുലരുന്ന ഇന്ത്യക്കായി രാജ്യത്തെ ജനങ്ങൾ പരസ്‌പരം സഹകരിച്ച് പ്രവർത്തിക്കണം. തീവ്രതയും, വർഗീയതയും ഇസ്‍ലാം അംഗീകരിക്കുന്നില്ല. സമാധാനത്തിന്റെ വഴി സ്വീകരിക്കാനാണ് മതത്തിന്റെ അദ്ധ്യാപനം. മുസ്‌ലിംങ്ങളെല്ലാം ആ പാത സ്വീകരിക്കുന്നവരാണ്. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതക്കും സ്വാതന്ത്ര്യത്തിനും വേണ്ടി അധ്വാനിച്ചവരാണ് ഇവിടെയുള്ള മുസ്‌ലിം സമൂഹം. ഇന്ത്യയുടെ പുരോഗതിക്കായി മുന്നിൽ നിന്ന് പ്രവർത്തിക്കാൻ മുസ്‌ലിംങ്ങൾ എന്നുമുണ്ടാകുമെന്നും ഗ്രാൻഡ് മുഫ്‌തി പറഞ്ഞു.
നവംബർ 24ന് ആരംഭിച്ച എസ്‌എസ്‌എഫ് ഗോൾഡൻ ഫിഫ്റ്റി ദേശീയ സമ്മേളനം ഇന്ന് സമാപിച്ചു. രാജ്യത്തെ 25 സംസ്‌ഥാനങ്ങളിൽ നിന്നുള്ള ലക്ഷക്കണക്കിന് പ്രവർത്തകരാണ് മുംബൈ ഏകതാ ഉദ്യാനിൽ സംഗമിച്ചത്. സമ്മേളനം രാജ്യത്തിന്റെ വൈവിധ്യങ്ങളുടെ സംഗമ ഭൂമിയായി മാറി. 3 ദിവസങ്ങളിലായി 7 വേദികളിലായാണ് പ്രതിനിധി സമ്മേളനം നടന്നത്. പ്രധാന വേദിയിൽ വൈകിട്ട് നടന്ന സമാപന സമ്മേളനം അഫീഫുദ്ധീൻ ജീലാനി ബാഗ്‌ദാദാണ് ഉൽഘാടനം നിർവഹിച്ചത്.
ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി എപി അബൂബക്കർ മുസ്‌ലിയാർ മുഖ്യാതിഥിയായ സമാപന സമ്മേളനത്തിൽ സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാരംഭ പ്രാർഥന നിർവഹിച്ചു. സമ്മേളനത്തിൽ സയ്യിദ് ഇബ്രാഹീമുൽ ഖലീലുൽ ബുഖാരി അധ്യക്ഷത വഹിച്ചു. സയ്യിദ് മുഈൻ മിയ ജീലാനി, അല്ലാമാ ഹുസൈൻ ഷാ ജീലാനി, മഹ്ദി മിയ സാഹിബ്, മന്നാൻ മിയ സാഹിബ്, മുഫ്‌തി ബദ്‌റെ ആലം, സയ്യിദ് ഫസൽ കോയമ്മ, അബ്‌ദുൽ ഹമീദ് മുസ്‌ലിയാർ മാണി, സയ്യിദ് അബ്‌ദുറഹ്‌മാൻ ബാഖവി അൽഅഹ്‌സനി, സയ്യിദ് മുഹമ്മദ് അഷ്‌റഫ് അഷ്‌റഫി, മുഫ്‌ത മുഹമ്മദ്, മുഫ്‌തി യഹ്‌യ റാസാ, മുഫ്‌തി മുജ്‌തബ ശരീഫ്, ഡോ. അബ്‌ദുൽ ഹക്കീം അസ്ഹരി, ഡോ. മുഹമ്മദ് ഫറൂഖ് നഈമി, നൗഷാദ് ആലം മിസ്ബാഹി, ഇബ്രാഹിം മദനി, സഈദ് നൂരി സാഹിബ് എന്നിവർ സംബന്ധിച്ചു.
സമാപന സംഗമത്തിൽ ഇന്ത്യയിലെ വിവിധ സംസ്‌ഥാനങ്ങളിൽ നിന്നുള്ള പതനായിരങ്ങൾ പങ്കെടുത്തു. പതിനായിരത്തിലധികം പ്രതിനിധികൾ പങ്കെടുത്ത പ്രതിനിധി സമ്മേളനത്തിൽ ആത്‌മ സംസ്‌കരണം, നൈപുണി വികസനം, പ്രൊഫഷണൽ എത്തിക്‌സ്, നോളജ് എക്കണോമി, പീസ് പൊളിറ്റിക്‌സ്, എജു വളണ്ടിയറിങ്, സോഷ്യൽ ആക്‌ടിവിസം തുടങ്ങി അൻപതിലധികം വ്യത്യസ്‌ത വിഷയങ്ങൾ ചർച്ച ചെയ്‌തു. പഠന-കരിയർ ലോകത്തെ പുത്തനറിവുകൾ പകർന്നു നൽകുന്ന എജ്യുസൈൻ എക്‌സ്‌പോയും പുസ്‌തകമേളയും സമ്മേളനത്തോട് അനുബന്ധമായി നടന്നിരുന്നു.
MOST READ | പാക് ബന്ധമുള്ള തീവ്രവാദ സംഘടന; നാല് സംസ്‌ഥാനങ്ങളിൽ റെയ്‌ഡ്
Very good