ന്യൂഡെൽഹി: പാകിസ്‌ഥാൻ ബന്ധമുള്ള തീവ്രവാദ സംഘടനയായ ‘ഗസ്‌വ ഇ ഹിന്ദു’മായി ബന്ധപ്പെട്ടു കേരളം ഉൾപ്പടെ നാല് സംസ്‌ഥാനങ്ങളിൽ ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) റെയ്‌ഡ്. പട്‌നയിൽ കഴിഞ്ഞ വർഷം രജിസ്‌റ്റർ ചെയ്‌ത കേസുമായി ബന്ധപ്പെട്ടായിരുന്നു കോഴിക്കോട് ജില്ലയിലെ പരിശോധന. ക്രിമിനൽ ബന്ധം തെളിയിക്കുന്ന രേഖകളും ഡിജിറ്റൽ ഉപകരണങ്ങളും പിടിച്ചെടുത്തതായി എൻഐഎ വാർത്താക്കുറിപ്പിൽ വ്യക്‌തമാക്കി.
കോഴിക്കോടിന് പുറമെ മധ്യപ്രദേശിലെ ദേവാസ്, ഗുജറാത്തിലെ സോമനാഥ്, ഉത്തർപ്രദേശിലെ അസംഘട്ട് ജില്ലകളിലായിരുന്നു എൻഐഎ സംഘം ഞായറാഴ്‌ച റെയ്‌ഡ് നടത്തിയത്. മൊബൈൽ ഫോണുകൾ, സിം കാർഡുകൾ എന്നിവയ്‌ക്ക് പുറമെ ചില സുപ്രധാന രേഖകളും കണ്ടെടുത്തിട്ടുണ്ട്. പട്‌നയിലെ ഫുൽവാരിഷെറിഫ് പോലീസ് സ്‌റ്റേഷനിൽ 2022 ജൂലൈ 14ന് രജിസ്‌റ്റർ ചെയ്‌ത കേസുമായി ബന്ധപ്പെട്ടാണ് അന്വേഷണം.
പാക്ക് പൗരൻ നിർമിച്ച വാട്‍സ് ആപ് ഗ്രൂപ്പിന്റെ അഡ്‌മിൻ ആയിരുന്ന മർഖൂബ് അഹമ്മദിനെ എൻഐഎ അറസ്‌റ്റ് ചെയ്‌തിരുന്നു. ഇന്ത്യക്ക് പുറമെ ബംഗ്ളാദേശ്, പാകിസ്‌ഥാൻ, യെമൻ എന്നിവിടങ്ങളിൽ നിന്നുള്ള പലരെയും ഗ്രൂപ്പിലേക്ക് ചേർത്തു. ടെലഗ്രാം ഉൾപ്പടെ മറ്റു സാമൂഹിക മാദ്ധ്യമങ്ങളിലും ഇയാൾ സജീവമായിരുന്നു. യുവാക്കളെ സ്വാധീനിച്ചു ‘ഗസ്‌വ ഇ ഹിന്ദ് ഇന്ത്യ’യിൽ സ്‌ഥാപിക്കുക എന്നതായിരുന്നു ലക്ഷ്യം. മാർഖൂബിനെതിരെ രാജ്യവിരുദ്ധ വകുപ്പുകൾ ചുമത്തി ജനുവരി ആറിന് എൻഐഎ കുറ്റപത്രം സമർപ്പിച്ചിരുന്നു. ഇതിൽ അന്വേഷണം പുരോഗമിക്കുകയാണ്.
Most Read| വെല്ലുവിളിയായി കാലാവസ്‌ഥയും; രക്ഷാദൗത്യത്തെ ബാധിച്ചേക്കുമെന്ന് ആശങ്ക