ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ നിർമാണത്തിലിരുന്ന സിൽക്യാര തുരങ്കം തകർന്നുവീണ് കുടുങ്ങിയ 41 തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള രക്ഷാ ദൗത്യത്തിൽ അതീവ വെല്ലുവിളി. കുടുങ്ങിയവരെ പുറത്തെത്തിക്കാൻ വെർട്ടിക്കൽ ഡ്രില്ലിങ് ആരംഭിച്ചിരിക്കെ, കാലാവസ്‌ഥയാണ് വില്ലനായി നിൽക്കുന്നത്. ഉത്തരകാശിയിൽ മഴക്കും മഞ്ഞുവീഴ്‌ചക്കും സാധ്യതയുണ്ടെന്ന് കാലാവസ്‌ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
നാളെ മേഖലയിൽ യെല്ലോ അലർട് പുറപ്പെടുവിച്ചു. ഇത് രക്ഷാദൗത്യത്തെ എങ്ങനെ ബാധിക്കുമെന്നാണ് അധികൃതരുടെ ആശങ്ക. തുരങ്കത്തിനുള്ളിൽ കുടുങ്ങിയ 41 തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള ശ്രമം 15ആം ദിവസവും തുടരുകയാണ്. യുഎസ് നിർമിത ഡ്രില്ലിങ് യന്ത്രം രക്ഷാക്കുഴലിനുള്ളിൽ നാലാം തവണയും കുടുങ്ങിയതാണ് ദൗത്യം വീണ്ടും ദുഷ്‌കരമാക്കിയത്.
രക്ഷക്കുഴലിനുള്ളിൽ കുടുങ്ങിയ ഡ്രില്ലിങ് യന്ത്രത്തിലെ ബ്ളേഡുകൾ ഓരോന്നായി അറുത്തുമാറ്റി, യന്ത്രം പുറത്തെടുക്കാനുള്ള ശ്രമം തുടരുകയാണ്. ദൗത്യ സംഘം കുഴലിനുള്ളിലേക്ക് നുഴഞ്ഞുകയറി അവശിഷ്‌ടങ്ങൾക്ക് ഇടയിലെ ഇരുമ്പ്, സ്‌റ്റീൽ പാളികൾ നീക്കം ചെയ്യാനുള്ള ശ്രമം തുടരുകയാണ്. ഇത് വിജയിച്ചാൽ രണ്ടു ദിവസത്തിനുള്ളിൽ തൊഴിലാളികളിലേക്ക് എത്താനാകുമെന്നാണ് പ്രതീക്ഷ.
അതിനിടെയാണ്, മറ്റൊരു മാർഗമെന്ന നിലയിൽ മലയുടെ മുകളിൽ നിന്ന് തുരന്നിറങ്ങിയുള്ള വെർട്ടിക്കൽ ഡ്രില്ലിങ് രക്ഷാപ്രവർത്തനം ആരംഭിച്ചത്. ഒരുമണിക്കൂറിൽ അഞ്ചുമീറ്റർ ആഴത്തിലാണ് ഡ്രില്ലിങ് പുരോഗമിക്കുന്നത്. നിലവിൽ തുരക്കുന്ന ഭാഗങ്ങളിൽ മണ്ണായത് കൊണ്ടാണ് വേഗത്തിൽ ഡ്രില്ലിങ് നടക്കുന്നത്. പാറയുള്ള ഭാഗത്തേക്ക് വരുമ്പോൾ ഡ്രില്ലിങ് വൈകും.
Most Read| 17 ബന്ദികളെ കൂടി വിട്ടയച്ചു ഹമാസ്; സഹായമെത്തിക്കുന്നത് വൈകിയാൽ മോചനം വൈകും