വയനാട്: മാനന്തവാടിയിലെ ഹോട്ടലുകളിൽ ആരോഗ്യ വിഭാഗത്തിന്റെ പരിശോധന. ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണ സാധനങ്ങൾ പിടികൂടി. മാനന്തവാടി നഗരസഭാ ആരോഗ്യ വിഭാഗമാണ് പരിശോധന നടത്തിയത്. ഹോട്ടൽ പ്രീത, ഫുഡ് സിറ്റി, വിജയ എന്നീ ഹോട്ടലുകളിൽ നിന്നാണ് പഴകിയ ഭക്ഷണ സാധനങ്ങൾ പിടികൂടിയത്.
പഴകിയ ചിക്കൻ ഫ്രെ, മീൻ കറി, ദോശ, കാലാവധി കഴിഞ്ഞ ശീതള പാനീയങ്ങൾ എന്നിവയാണ് ആരോഗ്യവിഭാഗം പിടിച്ചെടുത്തത്. വൃത്തിഹീനമായ അന്തരീക്ഷത്തിൽ പ്രവർത്തിക്കുന്ന ഹോട്ടലുകൾക്ക് നഗരസഭാ ആരോഗ്യ വിഭാഗം നോട്ടീസും നൽകി.
അതേസമയം, സംസ്‌ഥാനത്ത് ഹോട്ടലുകളിൽ പരിശോധന തുടരുകയാണ്. ഇന്നലെ ആകെ 189 സ്‌ഥാപനങ്ങളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന നടത്തി. വൃത്തിഹീനമായി പ്രവര്‍ത്തിച്ചതും ലൈസന്‍സ് ഇല്ലാതിരുന്നതുമായ 2 സ്‌ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തി വെപ്പിച്ചു. 37 സ്‌ഥാപനങ്ങള്‍ക്ക് നോട്ടീസും നൽകിയിട്ടുണ്ട്.
അതിനിടെ, വടക്കന്‍ പറവൂരില്‍ ഭക്ഷ്യവിഷബാധയ്‌ക്കിടയാക്കിയ ഹോട്ടല്‍ മജിലിസിന്റെ ഉടമകള്‍ക്കെതിരെ നരഹത്യാക്കുറ്റം ചുമത്തി പോലീസ് കേസെടുത്തു. സംഭവത്തിൽ ഹോട്ടലിലെ ചീഫ് കുക്ക് പൊലീസ് കസ്‌റ്റഡിയിലാണ്. ഉടമകളെ പൊലീസിന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഹോട്ടലിന്റെ ലൈസന്‍സ് ആരോഗ്യവകുപ്പ് റദ്ദാക്കിയിട്ടുണ്ട്. മജ്‌ലിസിൽ നിന്നും കുഴിമന്തികഴിച്ച 65 പേരാണ് ആകെ ചികിൽസ തേടിയിട്ടുളളത്.
Most Read: പോപുലര്‍ ഫ്രണ്ട് ഹർത്താൽ; ജപ്‌തി നടപടികൾ ഉടൻ പൂർത്തിയാക്കണം- സർക്കാരിന് അന്ത്യശാസനം