ചെന്നൈ: മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട് കേരളവും തമിഴ്‌നാടും തമ്മിൽ പതിറ്റാണ്ടുകളായി നിലനിൽക്കുന്ന പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് കൂടിക്കാഴ്‌ച നടത്താൻ തീരുമാനിച്ച് ഇരു സംസ്‌ഥാനങ്ങളുടെയും മുഖ്യമന്ത്രിമാർ. ഡിസംബറിൽ ചെന്നൈയിൽ വച്ചാണ് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിനും, കേരള മുഖ്യമന്ത്രി പിണറായി വിജയനും കൂടിക്കാഴ്‌ച നടത്തുക.
മന്ത്രി റോഷി അഗസ്‌റ്റിൻ, തമിഴ്‌നാട് ജലവിഭവ മന്ത്രിയും മുതിർന്ന ഡിഎംകെ നേതാവുമായ എസ് ദുരൈമുരുഗൻ എന്നിവരും യോഗത്തിൽ പങ്കെടുക്കും. യോഗത്തിൽ അണക്കെട്ടിന്റെ ബലപ്പെടുത്തലും അതുമായി ബന്ധപ്പെട്ട വിവിധ വശങ്ങളും ചർച്ച ചെയ്യുമെന്നാണ് തമിഴ്‌നാട് ജലവിഭവ വകുപ്പ് അറിയിച്ചത്.
മുല്ലപ്പെരിയാർ വിഷയത്തിൽ കേരളത്തിന്റെ താൽപര്യങ്ങൾ സംരക്ഷിക്കാൻ എല്ലാ നടപടികളും സ്വീകരിക്കുമെന്നും, പുതിയ അണക്കെട്ട് നിർമിക്കാനുള്ള തീരുമാനത്തിൽ എത്തിച്ചേരുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി റോഷി അഗസ്‌റ്റിൻ വ്യക്‌തമാക്കി. നിലവിലെ സാഹചര്യത്തിൽ അണക്കെട്ടിൽ നിന്നും കൂടുതൽ ജലം തമിഴ്‌നാട് കൊണ്ടുപോകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read also: ജാനകിക്കാട് കൂട്ടബലാൽസംഗം; ഒന്നര വർഷം മുമ്പും പീഡനം-കൂടുതൽ വിവരങ്ങൾ പുറത്ത്