തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാർ അധികാരത്തിലേറിയതിന് ശേഷമുള്ള ആദ്യ സമ്പൂർണ ബജറ്റ് അവതരണം തുടങ്ങി. ധനമന്ത്രി കെഎൻ ബാലഗോപാലൻ നിയമസഭയിൽ ബജറ്റ് അവതരിപ്പിക്കുന്നത്. ദീർഘകാല ലക്ഷ്യത്തോടെയുള്ളതാണ് ബജറ്റെന്ന് അവതരണത്തിന് മുന്നോടിയായി ധനമന്ത്രി പറഞ്ഞു. ജനങ്ങളെ ബുദ്ധിമുട്ടിക്കാത്ത ബജറ്റാകുമെന്നും അദ്ദേഹം പറഞ്ഞു.
ബജറ്റിന്റെ അച്ചടി പൂർത്തിയാക്കി ഇന്ന് രാവിലെ 7.30ഓടെ ധനമന്ത്രിയുടെ വീട്ടിൽ എത്തിച്ചിരുന്നു. കനത്ത പോലീസ് സുരക്ഷയിലാണ് അച്ചടി വകുപ്പിൽ നിന്ന് ധനകാര്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്‌ഥർ ബജറ്റ് ധനകാര്യ മന്ത്രിയുടെ വീട്ടിൽ എത്തിച്ചത്. ഇതിന് ശേഷം മന്ത്രിക്ക് ബജറ്റ് കൈമാറി. ബജറ്റ് വായിച്ചുനോക്കിയ ശേഷമാണ് മന്ത്രി നിയമസഭയിലേക്ക് പുറപ്പെട്ടത്.
അതേസമയം, സംസ്‌ഥാന ബജറ്റിൽ പ്രതീക്ഷയില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. ബജറ്റിന്റെ വിശ്വാസ്യത നഷ്‌ടപ്പെട്ടുവെന്നും കഴിഞ്ഞ തവണ പ്രഖ്യാപിച്ച നിരവധി പദ്ധതികൾ നടപ്പാക്കിയിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു. നികുതി പിരിവ് കൃത്യമായി നടക്കുന്നില്ലെന്നും വി.ഡി സതീശൻ ചൂണ്ടിക്കാട്ടി.
Most Read: സൈനികരെന്ന വ്യാജേന സാമ്പത്തിക തട്ടിപ്പ്; ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം