തൃശ്ശൂർ: സംസ്‌ഥാനത്ത് ഇന്നും നിരവധി പേർക്ക് നായയുടെ കടിയേറ്റു. തൃശൂരിൽ രണ്ട് പേർക്കും ഇടുക്കിയിൽ അഞ്ച് പേർക്കും കാട്ടാക്കടയിൽ നാല് പേർക്കുമാണ് തെരുവ് നായയുടെ കടിയേറ്റത്. തൃശൂർ അഞ്ചേരി സ്‌കൂളിന് സമീപത്ത് വച്ചാണ് രണ്ട് പേരെ പട്ടി കടിച്ചത്. ഓട്ടോ ഡ്രൈവറായ സന്തോഷിനേയും ഒരു ബംഗാൾ സ്വദേശിയേയുമാണ് നായ ആക്രമിച്ചത്. സന്തോഷിന്റെ കണങ്കാലിലാണ് നായ കടിച്ചത്. ഇരുവരേയും തൃശൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇടുക്കി ഉപ്പുതറ കണ്ണംപടിയിൽ അഞ്ച് പേരെയാണ് തെരുവ് നായ കടിച്ചത്. കണ്ണൻപടി കിഴുകാനം സ്വദേശികളായ ഗോവിന്ദൻ ഇലവുങ്കൽ, രാഹുൽ പുത്തൻ പുരക്കൽ, അശ്വതി കാലായിൽ, രമണി പതാലിൽ, രാഗണി ചന്ദ്രൻ മൂലയിൽ തുടങ്ങിയവർക്കാണ് കടിയേറ്റത്. എല്ലാവർക്കും കാലിനാണ് കടിയേറ്റത്. പരിക്കേറ്റവർ ആശുപത്രിയിൽ ചികിൽസ തേടി.
കാട്ടാക്കടയിൽ മൂന്ന് കുട്ടികൾ ഉൾപ്പടെ നാല് പേർക്ക് തെരുവ് നായയുടെ കടിയേറ്റു. ആമച്ചൽ, പ്‌ളാവൂർ എന്നീ സ്‌ഥലങ്ങളാണ് തെരുവ് നായയുടെ ആക്രമണം ഉണ്ടായത്. ആമച്ചൽ ബസ് സ്‌റ്റോപ്പിൽ കാത്തുനിൽക്കുകയിരുന്ന രണ്ട് കുട്ടികൾക്കും , ബസിൽ നിന്ന് ഇറങ്ങിയ കുട്ടിക്കുമാണ് ആദ്യം കടിയേറ്റത്. ഇവരെ കടിച്ച ശേഷം ഓടിപ്പോയ നായ ഒരു യുവതിയെയും ആക്രമിച്ചു. പരിക്കേറ്റവരെ മെഡിക്കൽ കോളജ് , നെയ്യാറ്റിൻകര ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം കാട്ടാക്കട പൂവച്ചൽ പ്രദേശത്തും മൂന്ന് പേർക്ക് തെരുവ് നായയുടെ കടിയേറ്റിരുന്നു.
Most Read: പോരാട്ടത്തിന്റെ 150 ദിനങ്ങൾ; രാഹുലിന്റെ ഭാരത് ജോഡോ യാത്രക്ക് തുടക്കമായി